ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്തിയതായി കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ നായിഡു അറിയിച്ചു. പദ്ധതി നടപ്പാക്കാന്‍ ആദ്യം തെരഞ്ഞെടുക്കുന്ന 13 നഗരങ്ങളുടെ വിവരങ്ങളും പുറത്തുവിട്ടു. ലക്നൗ, വാരംഗല്‍, ധര്‍മ്മശാല, ചണ്ഡിഗഢ്, റായ്പൂര്‍, കൊല്‍ക്കത്തയിലെ ന്യൂ ടൗണ്‍, ബഗല്‍പൂര്‍, പനാജി, പോര്‍ട്ട് ബ്ലെയര്‍, ഇംഫാല്‍, റാഞ്ചി, അഗര്‍ത്തല, ഫരീദാബാദ് എന്നീ നഗരങ്ങളില്‍ വേഗത്തില്‍ പദ്ധതി നടപ്പിലാക്കും.
13 സംസ്ഥാനങ്ങളില്‍ നിന്നായാണ് നഗരങ്ങളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങള്‍ക്ക് ഒരോന്നിനും വര്‍ഷം 100 കോടി വീതം അഞ്ചു വര്‍ഷത്തേക്ക് 500 കോടി രൂപ ലഭിക്കും. 80 നഗരങ്ങളില്‍ അടുത്ത രണ്ട് വര്‍ഷം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. പദ്ധതിക്കായി ആകെ 50,000 കോടി രൂപയാണ് കേന്ദ്രം നീക്കി വച്ചിരിക്കുന്നത്. കേന്ദ്രം ഓരോ നഗരങ്ങള്ക്കായും മുടക്കുന്ന അത്രതന്നെ തുക അതത് സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ നിക്ഷേപകരും ചേര്‍ന്ന് കണ്ടെത്തേണ്ടി വരും.
അഞ്ചു വര്‍ഷത്തിനിടയില്‍ കേന്ദ്രം സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന നൂറ് നഗരങ്ങളില്‍ കേരളത്തില്‍നിന്ന് കൊച്ചി മാത്രമായിരുന്നു ഉണ്ടായിരുന്നത്. പദ്ധതി നടപ്പാക്കാന്‍ നഗരങ്ങള്‍ക്കുള്ള സൗകര്യവും സമര്‍പ്പിക്കപ്പെട്ട പദ്ധതി നിര്‍ദേശങ്ങളുടെ മികവും മറ്റും ആദ്യ ഘട്ടത്തിലേക്കുള്ള നഗരങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമായിരുന്നുവെന്ന് മന്ത്രി സൂചിപ്പിച്ചു.
സ്മാര്‍ട്ട് സിറ്റിക്കായി തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഉയര്‍ന്ന അടിസ്ഥാന സൗകര്യങ്ങളാണുണ്ടാവുക. വെള്ളം, വൈദ്യുതി, ശുചിത്വം, നഗര ഗതാഗതം, തുടങ്ങിയ മേഖലകളില്‍ ഈ നഗരങ്ങള്‍ പുരോഗതി കൈവരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: