ന്യൂദൽഹി: ദൽഹിയിൽ വൈദ്യുതി, കുടിവെള്ളം എന്നിവയുടെ വിതരണത്തിലെ പോരായ്മകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചതിനാൽ പല ബിജെപി പ്രവർത്തകർക്കും പരിക്കേറ്റു.
ബിജെപിയുടെ മുതിർന്ന സംസ്ഥാന നേതാവ് സതീഷ് ഉപാധ്യായുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദൽഹി ഭരിക്കുന്ന എഎപി സർക്കാരിന് ഒരു തരത്തിലുള്ള കാഴ്ചപ്പാടില്ലെന്നും അതിനുദാഹരണമാണ് വേനൽക്കാലത്ത് വൈദ്യുതിയോ കുടിവെള്ളമോ അനിവാര്യമായി സംസ്ഥാനത്ത് വിതരണം ചെയ്യാൻ അവർക്ക് സാധിക്കാതെ പോയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തലസ്ഥാന നഗരത്തിലെ കുടിവെള്ളം, വൈദ്യുതി എന്നിവയുടെ പ്രശ്നങ്ങളിൽ എഎപി സർക്കാർ കണ്ണടച്ചിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.
‘മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഗോവയിൽ സുഖവാസത്തിനു പോയിരിക്കുന്നു, വകുപ്പ് മന്ത്രി പഞ്ചാബിലും, സംസ്ഥാനത്തെ പല പ്രദേശങ്ങളിലും കുടിവെള്ളം, വൈദ്യുതി എന്നിവയുടെ അഭാവം മൂലം ജനങ്ങൾ നട്ടം തിരിയുകയാണ്, പലയിടങ്ങളിലും മൂന്ന് മണിക്കൂറിൽ കൂടുതലാണ് പവർ കട്ട്’ അദ്ദേഹം മാധ്യമ പ്രവർത്തകരോടായി പറഞ്ഞു.
സംസ്ഥാനത്തെ സാധാരണ ജനങ്ങൾ കുടിവെള്ളം കിട്ടാതെ വലയുമ്പോൾ മുഖ്യമന്ത്രി തന്റെ പാർട്ടിയെ വികസിപ്പിക്കാൻ ഗോവയിലും പഞ്ചാബിലും പോകുന്നു. വികസന കാഴ്ചപ്പാടില്ലാത്ത സർക്കാരാണ് ദൽഹി ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധ പ്രകടനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: