ആലുവ: കരുമാല്ലൂരില്‍ വീട്ടമ്മയെ ഭര്തൃസഹോദരന് വെട്ടിക്കൊലപ്പെടുത്തി. പ്രതിയെ ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം പൂതപ്പാടം വീട്ടില്‍ കെ.എ. രവിയുടെ ഭാര്യ രാധിക (റുഖിയ-45)യാണ് കൊല്ലപ്പെട്ടത്. രവിയുടെ ഇളയ സഹോദരന് മധു(38)വിനെ അറസ്റ്റ് ചെയ്യ്തു.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടില്‍ വച്ചാണ് സംഭവം. അവിവാഹിതനായ പ്രതി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമയായിരുന്നു. ഇന്നലെ ഉച്ചക്ക് പ്രതി അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട രവി ഭക്ഷണം നല്കാന് വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. ഭക്ഷണം കഴിക്കുന്നതിനിടെ കാരണമൊന്നുമില്ലാതെ വാക്കത്തിയെടുത്ത് രാധികയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു. ഉടന്‍ രാധികയെ ആലുവ നജാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് പോലീസ് എത്തുമ്പോഴും പ്രതി വീട്ടില്‍ തന്നെയുണ്ടായിരുന്നു.
ഇന്ന് രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഡിവൈഎസ്പി പി.വൈ. റസ്റ്റം, സിഐ ടി.ബി. വിജയന് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കോട്ടപ്പുറം മാമ്പ്രയിലാണ് മരിച്ച രാധികയുടെ കുടുംബ വീട്. മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് രവി. രേഷ്മ, രാഹുല്‍ എന്നിവർ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: