കോട്ടയം: സമീപകാലത്തെ കേരളചരിത്രത്തില്‍ ലീഗും കേരളകോണ്ഗ്രസ്സുമില്ലാത്ത മന്ത്രിസഭയില്‍ മധ്യതിരുവിതാംകൂറിന് അവഗണന. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളെയാണ് പരിപൂര്‍ണ്ണമായും അവഗണിച്ചിരിക്കുന്നത്. കോട്ടയത്തുനിന്ന് രണ്ടും പത്തനംതിട്ടയില്‍നിന്ന് നാലും ഇടുക്കിയില്‍ മൂന്നും ഭരണകക്ഷി എംഎല്‍എമാരാണ് ഉള്ളത്.
കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും ധനകാര്യം, റവന്യൂ, ജലസേചനം, ഗതാഗതവും സാംസ്കാരികവും അടക്കം അഞ്ചു മന്ത്രിമാരാണ് ഈ ജില്ലകളില്‍നിന്നും ഉണ്ടായിരുന്നത്. നാലുതവണ പാര്‍ലമെന്റ് അംഗമായിരുന്ന സുരേഷ് കുറുപ്പിന്റെ വ്യക്തിത്വമാണ് 2011-ല്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിന് തുണയായത്. ഇക്കുറി മികച്ച വിജയം കരസ്ഥമാക്കിയ അദ്ദേഹം മന്ത്രിയാകുമെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും മത്സരിച്ച് ജയിച്ച എല്ലാവരും മന്ത്രിസഭയില്‍ ഇടം കണ്ടെത്തിയപ്പോള്‍ ഇടുക്കിയില്‍നിന്നുള്ള തലമുതിര്‍ന്ന നേതാവായ എം.എം. മണി മാത്രം തഴയപ്പെട്ടു. മികച്ച പാര്‍ലമെന്റേറിയനും ക്രൈസ്തവ സഭകളില്‍ ഏറെ സ്വാധീനവും ഉണ്ടായിരുന്ന ആന്റണി രാജുവും മന്ത്രിയാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. എന്‍എസ്എസ് ആസ്ഥാനവുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുരേഷ് കുറുപ്പിനെ തഴഞ്ഞത് എന്‍എസ്എസ്സിനും അതൃപ്തിയാക്കിയിട്ടുണ്ട്. വിഎസ്സുമായുള്ള അടുത്ത ബന്ധമാണ് കുറുപ്പിന് വിനയായതെന്ന് വിലയിരുത്തപ്പെടുന്നത്. പിണറായിയുടെ തട്ടകമായ കണ്ണൂരില്‍നിന്നും വിഎസ്സിന്റെ ജില്ലയായ ആലപ്പുഴയില്‍നിന്നുമാണ് മന്ത്രിമാരിലേറെയും. എന്നാല്‍ വിഎസ് അനുകൂലികളില്‍ നിന്ന് ഒരാളെപ്പോലും മന്ത്രിസഭയില്‍ വരാതിരിക്കാന്‍ പിണറായി ആസൂത്രണം ചെയ്ത തന്ത്രങ്ങള്‍ വിജയംകണ്ടു. വിഎസ് ബന്ധത്തിന്റെ പേരില്‍ പരിഗണിക്കപ്പെടാതെ പോയ മറ്റൊരാളാണ് മുന്‍ മന്ത്രി എസ്. ശര്‍മ്മ. എറണാകുളം, വയനാട്, കാസര്‍കോഡ് ജില്ലകള്‍ക്കും മന്ത്രിസഭയില്‍ പരിഗണനയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: