കൊച്ചി: ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതക കേസ് അട്ടിമറിച്ച കേരള പോലീസും രാഷ്ട്രീയ നേതൃത്വവും മുന്‍കാലങ്ങളിലും ദളിത് വിഭാഗത്തിലുള്ളവര്‍ കൊല്ലപ്പെട്ട കേസുകള്‍ കുഴിച്ചുമൂടിയതിന്റെ വിവരങ്ങള്‍ പുറത്ത്. 1990 മുതല്‍ ജിഷ കൊല്ലപ്പെട്ട പെരുമ്പാവൂര്‍ ഉള്‍പ്പെടുന്ന എറണാകുളം ജില്ലയില്‍ മാത്രം 15 ദളിത് കൊലപാതകങ്ങള്‍ അരങ്ങേറിയെന്നും മുഴുവന്‍ കേസുകളും സര്‍ക്കാരുകള്‍ അട്ടിമറിച്ചുവെന്നും വെളിപ്പെടുത്തി ദളിത് സംഘടനകളും ആക്ടിവിസ്റ്റുകളും രംഗത്തെത്തി. ഇതില്‍ അഞ്ച് പേര് സ്ത്രീകളാണ്. എട്ട് കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് ദളിത് ആക്ടിവിസ്റ്റ് ധന്യാ രാമന് ജന്മഭൂമിയോട് പറഞ്ഞു.
കോതമംഗലം ഊന്നുകല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ രാധ, ചെമ്പന്‍കുഴി കുഞ്ഞപ്പന്റെ മകള്‍ നഴ്സായിരുന്ന ഉഷ, കാലടി തെക്കുംഭാഗത്ത് മണി, കാലടിയിലെ മണല്‍ കോണ്‍ട്രാക്ടറായിരുന്ന കുറുമ്പന്, അങ്കമാലി ടെല്‍ക്ക് ജീവനക്കാരനായിരുന്ന അയ്യപ്പന്, പെരുമ്പാവൂര്‍ മുടക്കുഴയിലെ കുട്ടാരു, മുടക്കുഴ കുറുമ്പന്റെ മകള്‍ സുഭദ്ര, അശമന്നൂരിലെ കുഞ്ഞപ്പന്, ഐരാപുരം പാണിയേലിക്കുടി സലു, ഓട്ടോ ഡ്രൈവറായിരുന്ന പറക്കണ്ടത്തില്‍ അണിഞ്ചന്‍ മകന് നടരാജന്, കല്ലൂര്‍ക്കാട് നാഗപ്പുഴ സജിത് കുമാര്‍, തൃപ്പൂണിത്തുറ തണങ്ങാടന്‍ മാസ്റ്ററുടെ ചെറുമകന് അനില്‍കുമാര്‍, ആയവന ബിജു-ഓമന ദമ്പതികളുടെ മകള്‍ 14 വയസ്സുള്ള ആതിര, പെരുമ്പാവൂരില്‍ പരസ്യ കമ്പനി നടത്തിയിരുന്ന പ്രമോദ് എന്നിവരാണ് ജിഷക്ക് മുന്‍പ് ജില്ലയില്‍ വിവിധ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതായി ദളിത് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.
കത്തി കൊണ്ട് കുത്തിയും തലക്കടിച്ചും കൊലപ്പെടുത്തിയ സംഭവങ്ങളായിരുന്നു ഭൂരിഭാഗവും. ഒരു സ്ത്രീയെ കിണറ്റിലെറിഞ്ഞാണ് കൊന്നത്. കേസുകള്‍ അട്ടിമറിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ദളിത് സംഘടനകള്‍ ഉയര്‍ത്തിയിരുന്നെങ്കിലും പ്രാദേശിക തലത്തില്‍ ഒതുങ്ങി. പ്രതിഷേധം പലപ്പോഴും പോലീസുമായുള്ള സംഘര്‍ഷങ്ങളിലും കലാശിച്ചിരുന്നു. ജിഷയുടെ കൊലപാതകം വന്‍ പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യത്തില്‍ അട്ടിമറിക്കപ്പെട്ട മറ്റ് കേസുകളും ചര്‍ച്ചയാക്കാനാണ് ദളിത് സംഘടനകളുടെ തീരുമാനം. ജിഷയുടെ കൊലക്കേസ് അട്ടിമറിച്ചതില്‍ പ്രതിഷേധം ആളിക്കത്തുമ്പോഴാണ് ഇടത് വലത് ഭരണ നേതൃത്വങ്ങളെ പ്രതിക്കൂട്ടിലാക്കി മറ്റ് കൊലപാതകങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത് വരുന്നത്.
കേസുകള്‍ നിരന്തരം അട്ടിമറിക്കപ്പെട്ടത് ദളിത് വിഭാഗങ്ങളോട് എന്തുമാകാമെന്ന ഭരണകൂട നിലപാടാണ് വ്യക്തമാക്കുന്നതെന്ന് ധന്യ രാമന് പറഞ്ഞു. മുന്‍കാലങ്ങളിലെ ഈ അനുഭവമാണ് ജിഷ കൊലക്കേസ് അട്ടിമറിക്കാനും പോലീസിന് ധൈര്യം നല്‍കിയത്. ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും ഒരു കേസില്‍പ്പോലും പ്രതികളെ കണ്ടെത്താന്‍ സാധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: