ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ സി.കെ.ജാനു ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുണ്ടായ അനുഭവം ഞാന്‍ ഇവിടെ വിവരിക്കട്ടെ (ഞാനും ഒരു ശ്രോതാവായിരുന്നു). സി.കെ.ജാനു അവരുടെ രാഷ്ട്രീയ അനുഭവങ്ങള്‍ വിവരിക്കുന്നു. ജാനുവിന്റെ സിപിഎം പ്രവര്‍ത്തനകാലം.
അവരുടെ രാഷ്ട്രീയ അഭിപ്രായങ്ങളെ സിപിഎം എത്ര അവജ്ഞയോടെയാണ് സമീപിച്ചിരുന്നത് (ജാനുവിന്റെ അഭിപ്രായത്തില്‍ അത് വനവാസിയുടെ പൊതു അനുഭവമാണ്) എന്ന് ഞാന്‍ ഓര്‍ക്കുന്നു. അഭിപ്രായം പറയുമ്പോള്‍ ഉയരുന്ന അച്ചടക്കവാളുകള്‍, എന്തുകൊണ്ട് സിപിഎമ്മില്‍നിന്ന് അകലേണ്ടിവന്നു തുടങ്ങിയവയെക്കുറിച്ചാണ് ജാനു സംസാരിച്ചത്. ഉടനെ സദസില്‍ ഉണ്ടായിരുന്ന ഒരു എസ്എഫ്ഐ സഖാവ് എഴുന്നേറ്റുനിന്ന് ചോദിച്ചു, താങ്കള്‍ പാര്‍ട്ടി ഭരണഘടന വായിച്ചിട്ടുണ്ടോ? ജാനു പറഞ്ഞു, ഇല്ല ഞങ്ങള്‍ പാര്‍ട്ടി ഭരണഘടനയോ, കാറല്‍ മാര്‍ക്സിന്റെ ദാസ് ക്യാപ്പിറ്റലോ വായിച്ച് പാര്‍ട്ടിയില്‍ ചേര്‍ന്നവരല്ല.
ഞങ്ങളുടെ കാരണവന്മാര് കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നു. ചെറുപ്പത്തില്‍ ഞങ്ങളെയും കൊടികള്‍തന്ന് ലോറിയില്‍ കയറ്റിയും നടത്തിയുമൊക്കെ മുദ്രാവാക്യം വിളിക്കാനായി കൊണ്ടുപോകുമായിരുന്നു. കിലോമീറ്ററുകളോളം ഞങ്ങള്‍ ഉറക്കെയുറക്കെ അതും വിളിച്ചുനടക്കുമായിരുന്നു. വളരെക്കാലം കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഞങ്ങളെ അതിനുമാത്രമേ ഉപയോഗിക്കൂ എന്ന്.
പൊടുന്നനെ മറ്റൊരു എസ്എഫ്ഐ സഖാവിന്റെ നേതൃത്വത്തില്‍ കുറച്ചുപേര്‍ എഴുന്നേറ്റുനിന്നു. ആശയപരമായി പ്രതിസന്ധികള്‍ നേരിടുമ്പോഴുള്ള സിപിഎം, എസ്എഫ്ഐയുടെ ആദ്യ സ്വാഭാവിക പ്രതികരണമായ ഗുണ്ടായിസ സ്വരത്തില്‍ പറഞ്ഞു. പാര്‍ട്ടിക്കെതിരെ സംസാരിക്കരുത്. നിരവധി സമരമുഖങ്ങള്‍ കണ്ട ആ ധീരവനിത ഒട്ടും പതറാതെതന്നെ അവരോടു പറഞ്ഞു; ഞങ്ങള്‍ക്ക് കൊല്ലമുളക് കുത്താനുള്ള സ്ഥലംപോലും നിങ്ങളും നിങ്ങളുടെ പിണിയാളുകളും ചേര്‍ന്ന് കൊണ്ടുപോയിക്കഴിഞ്ഞിരുന്നു.
ശ്രോതാക്കളില്‍നിന്ന് ജാനുവിന് ലഭിച്ച അപ്രതീക്ഷിത പിന്തുണ എസ്എഫ്ഐയുടെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു. വളരെ അമര്‍ഷത്തോടെയും പരാജയബോധത്തോടുംകൂടെ സഖാക്കള്‍ അവിടെനിന്നും പിരിഞ്ഞു.
സി.കെ.ജാനു സൂചിപ്പിച്ച ‘നിങ്ങളും നിങ്ങളുടെ പിണിയാളുകളും’ എന്ന വാക്കിന് വയനാടിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വളരെ പ്രാധാന്യമുണ്ട്.
രണ്ടുതരം ആളുകളാണ് അവിടെ പ്രധാനമായും ഉള്ളത്. ഒന്ന് വനവാസികള്‍, മറ്റേതു സംഘടിതരായ കൈയേറ്റക്കാര്‍. രണ്ടാമത്തെ വിഭാഗവുമായി ഉടമ്പടികള്‍ മാത്രമേ സാധ്യമാവുകയുള്ളൂ. അസംഘടിതരായ ആദ്യവിഭാഗത്തിന്റെ തിരിച്ചറിവുകളും തങ്ങള്‍ ഉള്‍പ്പെടുന്ന ഇതര ഹൈന്ദവ സമൂഹവുമായി ചേര്ന്നുനില്ക്കാനുള്ള തീരുമാനവും സിപിഎമ്മില്‍ ഭീതിയുടെ വിത്ത് വിതറുന്നത് വളരെ സ്വഭാവികം മാത്രം. ഹിന്ദുസമൂഹത്തിലെ വിവിധവിഭാഗങ്ങളെ ആസൂത്രിതമായി തരംതിരിച്ചു നിര്‍ത്തുന്നതിനും അവരുടെ ഇടയില്‍ ചരിത്രപരമായി ഏതെങ്കിലും വിടവുകള്‍ അവശേഷിക്കുന്നുവെങ്കില്‍ അവയെ തിരഞ്ഞുപിടിച്ചു കൂടുതല്‍ വ്രണിതമായി നിലനിര്‍ത്തുക.
ഹൈന്ദവ ഐക്യത്തിനുള്ള സാധ്യതകളെയും ബിംബങ്ങളെയും (തങ്ങളുടെ പങ്കു സമൂഹം ശ്രദ്ധിക്കാത്തവിധം മറഞ്ഞുനിന്നുകൊണ്ട്) സമര്‍ത്ഥമായി ഇല്ലായ്മ ചെയ്യുക എന്നത് ഒരു കമ്മ്യൂണിസ്റ്റ് അജണ്ടയാണ്. (ശബരിമല സ്ത്രീ പ്രവേശന വിഷയം സുപ്രീംകോടതിയില്‍ എത്തിച്ച് തീര്‍ത്തും ഹൈന്ദവ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ച് പ്രശ്നത്തെ ഇത്രമേല്‍ മോശമാക്കി ഞാനൊന്നുമറിഞ്ഞില്ലേ എന്നമട്ടില്‍ മാറിനില്‍ക്കുന്നത് ഇതിന്റെ ഉദാഹരണമാണ്)
ഈ ഹൈന്ദവ അസംഘടിത സ്വഭാവംതന്നെയാണല്ലോ കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പിന്റെ അടിസ്ഥാനം. അവകാശങ്ങള്‍ക്കായി മുസ്ലിം-ക്രിസ്ത്യന്‍ സമൂഹങ്ങള്‍ സംഘടിതരായി വിലപേശുമ്പോള്‍ ഹിന്ദുസമൂഹവും കൂടി അത്തരത്തില്‍ സംഘടിതരായാല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് എന്ത് രാഷ്ട്രീയ പ്രസക്തി? അതുകൊണ്ടുതന്നെ ജാതീയതയെ വളരെ സജീവമായി നിലനിര്‍ത്തുകയും(പരസ്പരം ഇഴുകിച്ചേരാന്‍ അനുവദിക്കാതെ) എല്ലാ ജാതിയിലും തങ്ങളുടെ സ്വാധീനം നിലനിര്‍ത്തുകയും ചെയ്യുക എന്നത് കമ്മ്യൂണിസ്റ്റ് തന്ത്രമാണ്. കാരണം പാര്‍ട്ടിക്ക് അത് നിലനില്‍പ്പിന്റെ പ്രശ്നമാണ്.
സംഘപരിവാറിന്റെ രാഷ്ട്രീയം സമൂഹത്തിലെ പിന്നാക്കക്കാരെ തൊട്ടുകൂടാത്തവരാക്കി നിലനിര്‍ത്തുന്ന ഒന്നാണെന്ന് പ്രചരിപ്പിക്കുന്നതും അതുകൊണ്ടാണ്. അത്തരം തൊട്ടുകൂടാത്ത ഒരാളാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി എന്നുപോലും ഇക്കൂട്ടര്‍ മറച്ചുവെക്കുന്നു! കേരളത്തില്‍ ഒരു ഒബിസി വനിത മുഖ്യമന്ത്രിയാവും എന്ന സ്ഥിതിവന്നപ്പോള്‍ അവരെ പാര്‍ട്ടിയില്‍നിന്നുതന്നെ പുറത്താക്കിയ ജാതിവിരുദ്ധത നാം കണ്ടിട്ടുള്ളതാണല്ലോ.
കഴിഞ്ഞ കുറെക്കാലങ്ങളായി എസ്സിഎസ്ടി -ഒബിസി സമൂഹങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള തിരിച്ചറിവുകളും സംഘടനാബോധവും അവര്‍ക്കിടയിലുള്ള സിപിഎം സ്വാധീനത്തില്‍ വന്‍കുറവാണ് വരുത്തിയിട്ടുള്ളത്. ഇത് സൃഷ്ട്ടിക്കാന്‍ പോവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെ ഇടതുനേതൃത്വം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
എന്റെ ഒരു യാത്രാനുഭവംകൂടി ഇവിടെ സൂചിപ്പിക്കട്ടെ. എറണാകുളം ജില്ലയിലുള്ള ഇടമലയാര്‍ ഡാമിനോട് ചേര്‍ന്നുള്ള വനത്തില്‍ എട്ട് കിലോമീറ്റര്‍ ഉള്ളിലായി ഒരു വനവാസി കോളനി ഞങ്ങള്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ് സന്ദര്‍ശിക്കുകയുണ്ടായി. അവിടെ ആകെയുള്ള സ്ഥാപനം ഒന്ന് മുതല്‍ നാല് വരെയുള്ള കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്ന ഒരു ഏകാധ്യാപക വിദ്യാലയമാണ്. അവിടെ +2 പാസ്സായിട്ടുള്ളത് ഒരേയൊരാള്‍.
അതും കുട്ടിക്കാലത്ത് നഗരത്തിലെ ഒരു ഹോസ്റ്റലില്‍നിന്നു പഠിക്കാന്‍ കഴിഞ്ഞതിനാല്‍. അദ്ദേഹത്തെയും ഞങ്ങള്‍ കണ്ട് സംസാരിച്ചു. അപ്പോഴാണ് രസകരമായൊരു വസ്തുത ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. വര്‍ഷങ്ങളായി അവിടുത്തെ വാര്‍ഡുമെമ്പര്‍ വളരെദൂരെ വടാട്ടുപാറ എന്ന ഗ്രാമത്തിലെ ഒരു സിപിഎമ്മുകാരനാണ്.
ഇതുതന്നെയാണ് സിപിഎമ്മിനു വനവാസികളോട് പറയാനുള്ളതും ‘നിങ്ങള്‍ ഒന്നും ആവശ്യപ്പെടാത്ത വനവാസികള്‍ മാത്രമായിരിക്കൂ’ എല്ലാം ഞങ്ങള്‍ ‘ഇപ്പ ശരിയാക്കിത്തരാം.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: