കൊല്‍ക്കത്ത: സിപിഎം-കോണ്‍ഗ്രസ് സഖ്യം തുടരുമെന്ന് കോണ്‍ഗ്രസ് ബംഗാള്‍ ഘടകം അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി. സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയ്ക്ക് ഒപ്പം തൃണമൂല്‍ അക്രമങ്ങള്‍ക്ക് എതിരെ ഗവര്‍ണ്ണര്‍ കേസരിനാഥ് ത്രിപാഠിയെ കണ്ട ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ചൗധരി. തെരഞ്ഞെടുപ്പ് കഴിഞ്ഞു. പക്ഷെ സഖ്യം ശക്തമായി തുടരും. അധീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തോറ്റു. പക്ഷെ സഖ്യം തുടരും. മിശ്ര പറഞ്ഞു.
അതിനിടെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമായിരുന്നുവെന്ന് സൂര്യകാന്ത് മിശ്ര ദ ഹിന്ദുവിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. നാരായണ്‍ഗഡില്‍ മല്‍സരിച്ച് 14500 വോട്ടുകള്‍ക്കാണ് മിശ്ര തോറ്റത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ശക്തിയായി ബിജെപി മാറുമായിരുന്നു. മിശ്ര പറഞ്ഞു.
സഖ്യമാണ് പാര്‍ട്ടിക്ക് വലിയ തോല്‍വി വരുത്തിയതെന്ന ആരോപണം ശക്തമായിരിക്കെയാണ് സഖ്യത്തെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി ഇറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസിനും പിന്നിലായിരുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് 27 സീറ്റുകളിലും കോണ്‍ഗ്രസിന് 29 സീറ്റുകളിലും ലീഡ് ലഭിച്ചിരുന്നു. ഇന്ന് ഞങ്ങള്‍ പ്രകടനം മെച്ചപ്പെടുത്തുകയാണ് ചെയ്തത്. ബിജെപി രണ്ടാമത്തെ വലിയ ശക്തിയാകുന്നത് ആപല്‍ക്കരമാണ്.
ബിജെപിയും തൃണമൂലും തമ്മില്‍ രഹസ്യധാരണയുണ്ടായിരുന്നതായും മിശ്ര ആരോപിക്കുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം തീരെക്കുറഞ്ഞല്ലോ? ഒരു പ്രസ്ഥാനം ആരംഭിക്കുക മാത്രമാണ് അവരുടെ വീര്യം കൂട്ടാനുള്ള മാര്‍ഗം. കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. അസാധാരണമായ സ്ഥിതിവിശേഷമാണ്. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയിരുന്നില്ലെങ്കില് പ്രവര്‍ത്തകരുടെ വീര്യം കൂടുതല്‍ തകരുമായിരുന്നു. മിശ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: