കോട്ടയം: പിറവം റോഡ് മുതല്‍ കുറുപ്പന്തറ വരെയുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ അന്തിമഘട്ടത്തില്‍. ജൂലൈ ആദ്യവാരം കമ്മീഷന് ചെയ്യുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനും, പൊതി പാലത്തിന് സമീപത്തുമുള്ള ജോലികള്‍ ഏതാനും ദിവസത്തിനകം പൂര്‍ത്തിയാകും. തുടര്‍ന്ന് പിറവം റോഡ് മുതല്‍ കുറുപ്പന്തറ വരെയുള്ള 13 കിലോമീറ്റര്‍ നീളമുള്ള പുതിയ പാതയുടെ ട്രാക്ക്ലിങ്കിങ് പൂര്‍ത്തീകരിക്കും. റെയില്‍വേ സേഫ്റ്റി കമ്മീഷന്റെ പരിശോധനയ്ക്കുശേഷം ജൂലൈ മുതല്‍ പുതിയ പാതയിലൂടെ ഗതാഗതമാരംഭിക്കും. ഇതോടെ എറണാകുളം ഭാഗത്തുനിന്നുള്ള യാത്രക്കാര്‍ക്ക് യാത്രാസമയം കൂടുതല്‍ ലാഭിക്കാന്‍ കഴിയും.
ചെങ്ങന്നൂര്‍ മുതല്‍ തിരുവല്ലവരെയുള്ള ഭാഗത്തെ ജോലികളും അവസാനഘട്ടത്തിലാണ്. ജൂലൈ മാസത്തില്‍ സുരക്ഷാപരിശോധന പൂര്‍ത്തീകരിച്ച് ഗതാഗതമാരംഭിക്കാന് കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ അധികൃതര്‍. തിരുവല്ല മുതല്‍ ചിങ്ങവനം വരെയുള്ള ഭാഗത്തും പാതഇരട്ടിപ്പിക്കല്‍ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ചിങ്ങവനം മുതല്‍ കുറുപ്പന്തറവരെയുള്ള ഭാഗത്ത് റെയില്‍വേയ്ക്ക് ആവശ്യമായ സ്ഥലമെടുത്തുകൊടുക്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. റെയില്‍വേ പൂര്‍ണ്ണമായും പണം സംസ്ഥാനത്തിന് കൈമാറിയിട്ടും സ്ഥലമേറ്റെടുത്ത് നല്കാന് കഴിയാത്തതിനെതുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം റെയില്‍വേ സ്റ്റേഷന് തെക്കുഭാഗത്തുള്ള ടണലിന് സമീപത്ത് റെയില്‍വേ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്യുന്ന സാഹചര്യവുമുണ്ടായിരുന്നു. റെയില്‍വേ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ വിലനല്കാതെ നിര്‍മ്മാണ ജോലികള്‍ക്കായി ഉദ്യോഗസ്ഥരെത്തിയതാണ് നാട്ടുകാരെ പ്രകോപിതരാക്കിയതെന്ന് പറയപ്പെടുന്നു. മുട്ടമ്പലം, പെരുമ്പായിക്കാട്, അതിരമ്പുഴ, കോതനല്ലൂര്‍, കാണക്കാരി വില്ലേജുകളിലെ സ്ഥലമെടുപ്പ് നടപടികള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. ഇത് പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ വൈകാന്‍ കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: