മട്ടാഞ്ചേരി: യുഡിഎഫിന്റെ നെടുങ്കോട്ടയായ കൊച്ചി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡൊമിനിക്ക് പ്രസന്റേഷന്റെ പരാജയ കാരണം മുസ്ലിം ലീഗിനുളളിലെ വിഭാഗീയതയെന്ന് വിലയിരുത്തല്‍. ഇന്നേ വരെ പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പഴയ കൊച്ചി മണ്ഡലം സിപിഎമ്മിനെ തുണച്ചിട്ടില്ല. കൊച്ചി മേയര്‍ ആയിരുന്ന പ്രമുഖ നേതാവ് ടി.എം. മുഹമ്മദ് പോലും ലീഗിനു മുന്നില്‍ അടിതെറ്റി വീണിരുന്നു. ഈ കണക്കുകള്‍ നന്നായി മനസ്സിലാക്കിയ ഡൊമിനിക്ക് പ്രസന്റേഷന് റിബല്‍ സാന്നിധ്യത്തെ ഗൗനിച്ചിരുന്നില്ല. പരാജയത്തിനു ശേഷം അദ്ദേഹം പറഞ്ഞത് റിബലല്ല പ്രശ്നം, കൂടെ നിന്നവര്‍ ചതിച്ചുവെന്ന തരത്തിലായിരുന്നു
കണക്കുകള്‍ കൂട്ടുമ്പോള്‍ ലീഗ് സാന്നിധ്യമുളള മേഖലകളിലാണ് സിപിഎമ്മിന് വന്‍ ഭൂരിപക്ഷം ലഭിച്ചത്. നാലക്ക ഭൂരിപക്ഷം കടന്നത് നിയോജക മണ്ഡലം പ്രസിഡന്റിന്റെ ഡിവിഷന് 2ല്‍ (കല്‍വത്തി) ആയിരുന്നു. മറുവിഭാഗം നേതാക്കള്‍ക്ക് സ്വാധീനമുളള ബൂത്തുകളിലും ഡിവിഷനുകളിലും വോട്ടുകള്‍ മറിച്ച് 1086 വോട്ടിനാണ് സ്ഥാനാര്‍ത്ഥി തോറ്റത്. ഡിവിഷന് രണ്ടില്‍ 1,172 വോട്ടിന്റെ ഭുരിപക്ഷമാണ് ഇവിടെ സിപിഎമ്മിന് ലഭിച്ചത്. ഈ ഡിവിഷന് മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റും യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മറ്റി ചെയര്മാന് സ്ഥാനവും വഹിക്കുന്ന നേതാവിന്റെ ഡിവിഷന് ആണ്. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ 1500ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 5-ാം ഡിവിഷനില്‍ നിന്നും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ 500 ല്‍ പരം വോട്ടിന് പിന്നിലേക്കു പോയി. നഗരസഭ തെരഞ്ഞെടുപ്പില്‍ റിബലിനെ നിര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്പിച്ച ലീഗ് നേതാവിെന കമ്മറ്റി പുറത്താക്കിയിരുന്നു. ഇയാളെ ഡൊമിനിക്ക് കൂടെക്കൂട്ടിയതു പോരിന്റെ മൂര്‍ച്ച വര്‍ധിപ്പിച്ചു. കൊച്ചങ്ങാടിയില്‍ നടന്ന പ്രചരണത്തില്‍ ഇതിന്റെ പ്രതിഫലനമുണ്ടായി. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോല്‍വിയുടെ യഥാര്‍ത്ഥ വസ്തുത ലീഗിനുളളിലെ തന് പോരിമയായിരുന്നു. ഇവിടെ നിന്നും കിട്ടുന്ന ഭൂരിപക്ഷം കൊണ്ട് റിബലിനെ തളയ്ക്കാമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍. മണ്ഡലം കമ്മറ്റി വിളിച്ചു കൂട്ടാതെ തന്നിഷ്ടപ്രകാരം കമ്മറ്റികള്‍ കെട്ടി ഇറക്കുന്നതാണ് പ്രശ്നം. ലീഗിലെ ഇരു വിഭാഗവും നടത്തുന്ന പരിപാടികള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് എതിര്‍വിഭാഗത്തിന്റെ അപ്രീതി ഭയന്ന് പങ്കെടുക്കാന്‍ പറ്റാത്ത സ്ഥിതിയുമായിരുന്നു.
കഴിഞ്ഞ തവണ 16000 ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡൊമിനിക് വിജയിച്ചത്. റിബല്‍ സ്ഥാനാര്‍ത്ഥി കൊണ്ടുപോയത് 7000 ല്‍ കൂടുതല്‍ മാത്രം. കോണ്‍ഗ്രസ്സിനുളളില്‍ പടലപിണക്കങ്ങള്‍ കാര്യമായി ഏറ്റിട്ടില്ലത്രെ.ലീഗിലെ കടുത്ത ഭിന്നതയാണ് തോല്‍വിക്കുളള യഥാര്‍ത്ഥ കാരണമായി ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: