ന്യൂദല്‍ഹി: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആസാം മാതൃകയിലുള്ള വിജയം ലക്ഷ്യമിട്ട് ബിജെപി. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ജൂണ്‍ 12-13 തീയതികളില്‍ ബിജെപി ദേശീയ എനിര്വാഹകസമിതിയോഗം നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ, എല്‍.കെ അദ്വാനി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ദേശീയ നിര്‍വാഹകസമിതിയോഗത്തില്‍ പങ്കെടുക്കും.
ദേശീയ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കൊപ്പം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ അറിയിച്ചു. കുംഭമേളയിലൂടെ പ്രസിദ്ധമായ പ്രയാഗില്‍ രാഷ്ട്രീയകുംഭമേള നടക്കുമ്പോള്‍ ലക്ഷ്യം വരുന്ന തെരഞ്ഞെടുപ്പ് വിജയമാണെന്ന് ബിജെപി ഉത്തര്‍പ്രദേശ് നേതൃത്വം പറയുന്നു.
2012ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ 47 ഇടത്തു മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ 2014ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 78 സീറ്റുകളില്‍ 71 ഇടത്തും ബിജെപി വിജയിച്ചു. സഖ്യകക്ഷിയായ അപ്നാ ദള്‍ അടക്കം 73 മണ്ഡലങ്ങള്‍ നേടിയപ്പോള്‍ 5 സീറ്റുകള്‍ മാത്രമാണ് സമാജ് വാദി പാര്‍ട്ടിക്ക് ലഭിച്ചത്. ബിഎസ്പിയും കോണ്‍ഗ്രസും ജനങ്ങളാല്‍ പൂര്ണണമായും തിരസ്ക്കരിക്കപ്പെട്ടു.
വിവിധ കക്ഷികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
മുന്‍ ബിഎസ്പി എംപിയും മുലായം സര്‍ക്കാരിലെ മന്ത്രിയുമായിരുന്ന ജഗദീഷ് റാണ അടക്കമുള്ള നേതാക്കള്‍ ഇതിനകം പാര്‍ട്ടി അംഗത്വം സ്വീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരവധി പരിപാടികള്‍ ഉത്തര്‍പ്രദേശില്‍ സംഘടിപ്പിക്കാനും സംസ്ഥാന ഘടകം തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: