ആലപ്പുഴ: നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും പുന്നപ്ര- വയലാര്‍ രക്തസാക്ഷി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയപ്പോള്‍ രക്തസാക്ഷികള്‍ ബലികുടീരങ്ങളില്‍ ശാപമോക്ഷത്തിനായി ആഗ്രഹിച്ചിട്ടുണ്ടാകണം. കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി ജീവന് കൊടുത്തവര്‍ ആരെന്നോ, എത്രപേര്‍ കൊല്ലപ്പെട്ടെന്നോ ഇതുവരെ പാര്‍ട്ടിക്കോ, സര്‍ക്കാരിനോ അറിയില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.
പുന്നപ്രവയലാര്‍ സമരത്തിന്റെ നേരവകാശികളെന്ന് അവകാശപ്പെട്ടാണ് ഇന്നലെ പിണറായി വിജയനും, സിപിഎമ്മിന്റെയും സിപിഐയുടെയും നിയുക്ത മന്ത്രിമാരും പുന്നപ്രയിലെയും വയലാറിലെയും സ്മാരകങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയത്. കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഈ സ്മാരകങ്ങള്‍ നവീകരിക്കാന്‍ ചില പദ്ധതികള്‍ സാംസ്ക്കാരിക മന്ത്രിയായിരുന്ന എം.എ. ബേബി പ്രഖ്യാപിച്ചിരുന്നു. പക്ഷെ അതൊന്നും നടപ്പായില്ലെന്നതാണ് വസ്തുത.
ഇതുവരെ രക്തസാക്ഷികളെ കണ്ടെത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിച്ചിട്ടില്ല. സത്യം പുറത്തു വന്നാല്‍ ഒരു പക്ഷെ പാര്‍ട്ടികള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാകും ഉണ്ടാകുമെന്ന് പുന്നപ്ര വയലാര്‍ സമര നായകരെന്ന് കൊട്ടിഘോഷിക്കുന്നവര്ക്കും അറിയാമെന്നതാണ് മറ്റൊരു വസ്തുത. വെറും ചടങ്ങുകള്‍ മാത്രമായി വര്‍ഷം തോറുമുള്ള ആചരണങ്ങളും, സത്യപ്രതിജ്ഞകള്‍ക്കു മുന്‍പുള്ള പുഷ്പാര്‍ച്ചനകളും ഒതുങ്ങുകയാണെന്ന് മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. പുന്നപ്രവയലാര്‍ സമര വാര്‍ഷികാചരണത്തിന് ഏഴു പതിറ്റാണ്ട് ആകുമ്പോഴും രക്തസാക്ഷികള്‍ ഇരുട്ടില്‍ തന്നെയാണ്.
ഏതാനും വര്‍ഷങ്ങള്‍മുമ്പ് കേന്ദ്രകമ്മറ്റിയംഗം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ പുന്നപ്ര – വയലാര്‍ രക്തസാക്ഷികളുടെ കണക്കെടുക്കാന്‍ സമിതിയെ സിപിഎം നിയോഗിച്ചിരുന്നു. എന്നാല്‍ യാതൊരു പ്രവര്‍ത്തനവും നടന്നില്ല. നിലവില്‍ ഇങ്ങനെയൊരു സമിതിയുണ്ടായെന്നുപോലും ആര്‍ക്കും എത്തും പിടിയുമില്ലാത്ത അവസ്ഥയാണ്. നാല്പതു കിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശങ്ങളില്‍ നടന്ന സമര പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ സിപിഎമ്മിന്റെ നിലവിലുള്ള സംഘടനാ ശേഷി ഉപയോഗിച്ച് നിസ്സാരമായി ശേഖരിക്കാവുന്നതേയുള്ളൂ.
എന്നാല്‍ സമര സേനാനികളെന്ന പേരില്‍ പലര്‍ക്കും പാര്‍ട്ടി നേതാക്കളുടെ ശുപാര്‍ശയില്‍ പെന്‍ഷനും ആനുകൂല്യങ്ങളും ലഭിച്ചു. സമരകാലയളവില്‍ കൗമാരപ്രായം പോലും പിന്നിട്ടിട്ടില്ലാത്തവര്ക്കും പില്ക്കാലത്ത് പെന്ഷന് ലഭിച്ചു. പാര്‍ട്ടി നല്കിയ ആനുകൂല്യമെന്ന പേരില്‍ ഇവരുടെ കുടുംബങ്ങളെ സ്വാധീനിച്ച് തങ്ങള്‍ക്കൊപ്പം നിലനിര്‍ത്താനും ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും കഴിഞ്ഞു. കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസംഗങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് നിറതോക്കിനു മുന്നിലേക്ക് എടുത്തുചാടി കൊല്ലപ്പെട്ടവര്‍ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരും പട്ടികജാതിക്കാരുമായിരുന്നു.
വി.എസ്. അച്യുതാനന്ദന് ഉള്‍പ്പടെയുള്ള നേതാക്കള്‍ സമരത്തില്‍ വഹിച്ച അതിശയോക്തിപരമായ കഥകള്‍ പ്രചരിപ്പിക്കാന്‍ മത്സരിച്ച സിപിഎമ്മും സിപിഐയും രക്തസാക്ഷികളായ പാവപ്പെട്ട തൊഴിലാളികളുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ട്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ശേഷം പുന്നപ്ര – വയലാര്‍ വാരാചരണം രണ്ടായാണ് നടത്തിയിരുന്നതെങ്കിലും പിന്നീട് ഒരുമിച്ചു നടത്തിത്തുടങ്ങി. സമര കാലത്ത് പൂഞ്ഞാറില്‍ ഒളിവില്‍ പോയ നേതാക്കളെ വാഴ്ത്തിപ്പാടാന് മത്സരിച്ചവര്‍ രക്തസാക്ഷികളുടെ ഓര്‍മ്മകളോടു പോലും നീതി പുലര്‍ത്താന്‍ തയ്യാറാകുന്നില്ല.
വെറും കാട്ടിക്കൂട്ടലുകള്‍ നടത്താനുള്ള വേദികളായി രക്തസാക്ഷി മണ്ഡപങ്ങളെ സമരനായകരെന്ന് അവകാശപ്പെടുന്നവരും പുതുതലമുറയിലെ കമ്മ്യൂണിസ്റ്റുകാരും അധഃപതിപ്പിച്ചതായാണ് ആക്ഷേപം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: