ഇടുക്കി: തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മറയൂരില്‍ പോലീസും വനംവകുപ്പും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായി. ഒരാഴ്ചമുന്പ് ചന്ദനക്കടത്ത് കേസിലെ പ്രതിയെ അന്വേഷിച്ച് എത്തിയ നാച്ചിവയല്‍ വനംവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ വീട്ടമ്മയെയും മകനെയും മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. രണ്ട് ഓഫീസര്‍മാരടക്കം കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെയായിരുന്നു കേസ്.
ഇതേത്തുടര്‍ന്നാണ് പോലീസും വനംവകുപ്പും ഏറ്റുമുട്ടലിന്റെ പാതയിലായത്. കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കേസ് സംബന്ധിച്ച വിവരങ്ങള്‍ ആരായുന്നതിനായി എസ്ഐ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചിട്ടും എത്തിയില്ല.
ഇതിനിടെ മറയൂര്‍-ചിന്നാര്‍ റൂട്ടില്‍ വനംവകുപ്പ് ഇരുപതോളം ഹമ്പുകള്‍ സ്ഥാപിച്ചു. വാഹനങ്ങളുടെ വേഗതകുറയ്ക്കുന്നതിനായി സ്ഥാപിച്ച ഹമ്പുകള്‍ പോലീസിന്റെ മുന്നില്‍വച്ച് നാട്ടുകാര്‍ പൊളിച്ച് നീക്കി. മണല്‍മാഫിയയെ സഹായിക്കാനാണ് ഹമ്പുകള്‍ നീക്കംചെയ്യാന്‍ പോലീസ് സഹായമൊരുക്കിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പാമ്പാറില്‍നിന്നും കടത്തുന്ന മണല്‍ ചിന്നാര്‍ വഴിയാണ് ആവശ്യക്കാരുടെ അടുത്ത് എത്തിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും വെട്ടിച്ച് അമിതവേഗത്തിലാണ് മണല്‍ലോറികള്‍ പായുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെയാണ് വനംവകുപ്പ് ഹമ്പുകള്‍ സ്ഥാപിച്ചതെന്നാണ് പോലീസും നാട്ടുകാരും പറയുന്നത്.
വന്യജീവികള്‍ ഏറെയുള്ള ഈ വഴിയില്‍ വാഹനം ഇടിച്ച് ജീവികള്‍ ചാകുന്നത് നിത്യസംഭവമായതിനാലാണ് ഹമ്പുകള്‍ സ്ഥാപിച്ചതെന്നാണ് വനംവകുപ്പ് പറയുന്നത്. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്തുകൂടി നിര്‍മ്മിച്ച റോഡില്‍ ഹമ്പുകള്‍ വയ്ക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഒടുവില്‍ വനംവകുപ്പ് അധികൃതരുടെ പരാതിയെത്തുടര്‍ന്ന് ഹമ്പ് തകര്‍ത്ത നാല്‍പ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.
മറയൂര്പോലെ തന്ത്രപ്രധാന മേഖലയിലെ അസ്വാരസ്യം തമിഴ്നാട് മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. എസ്.ഐക്കെതിരെ വനംവകുപ്പ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: