ഹരിപ്പാട്: ആര്‍എസ്എസ് ശാഖയിലേക്കുപോയ പട്ടികജാതിക്കാരനായ ബാലനേയും സഹോദരനേയും സിപിഎം ഡിവൈഎഫ്ഐ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് അവശരാക്കിയശേഷം കത്തികൊണ്ട് പുറത്ത് ആഴത്തില്‍ വരഞ്ഞു.
ആയാപറമ്പ് വടക്ക് പുത്തന്‍പറമ്പില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടേയും ഷീബയുടേയും മക്കളായ പത്താംക്ലാസ് വിദ്യാര്‍ത്ഥി അഭിലാഷ് കൃഷ്ണന് (16), സഹോദരന് അഭിജിത്ത് കൃഷ്ണന് (19) എന്നിവരാണ് ക്രൂരമര്‍ദ്ദനത്തിന് വിധേയരായത്. ഇവര്‍ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച വൈകിട്ട് 7.30 ഓടെ ആയാപറമ്പ് കുറ്റിമുക്ക് ജങ്ഷന് വടക്കുഭാഗത്തായിരുന്നു അക്രമം. പതിനഞ്ചോളം വരുന്ന സിപിഎം ഡിവൈഎഫ്ഐ സംഘമാണ് ഇവരെ ആക്രമിച്ചത്. കന്യാട്ടുകുളങ്ങര ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ശാഖയിലേക്ക് പോവുകയായിരുന്നു ഇരുവരും.
വീയപുരം സ്റ്റേഷനില്‍ നിരവധി കേസ്സുകളില്‍ പ്രതികളായ ആയാപറമ്പ് മാടശേരി കോളനിയില്‍ ശ്രീജിത്ത്, അനൂപ്, അഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ തടഞ്ഞുനിര്‍ത്തി തലയ്ക്കും ശരീരഭാഗങ്ങളിലും ക്രൂരമായി ഇടിച്ച് പരിക്കേല്‍പ്പിച്ചത്.
ഇടികൊണ്ട് അവശനായി താഴെ കമിഴ്ന്നുവീണ അഭിലാഷ് കൃഷ്ണന്റെ ഷര്‍ട്ട് ഊരിമാറ്റിയശേഷം കഴുത്തിന് താഴെ പുറത്ത് കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുട്ടപ്പായി എന്ന് വിളിക്കുന്ന അഖില്‍ വരയുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സഹോദരന് അഭിജിത്ത് കൃഷ്ണനെ അക്രമിസംഘം സമീപത്തുണ്ടായിരുന്ന കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചു. നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂട്ടുകാരായ ചിലര്‍ എത്തി ഇവരെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട ഡിവൈഎഫ്ഐക്കാരന് അപ്പു എന്നു വിളിക്കുന്ന പ്രഫുല്‍.കെ.സോമന് (23)നെ വീയപുരം എസ്ഐ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: