ചെന്നൈ: ജയലളിത മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന ചടങ്ങിൽ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനു മാന്യമായ രീതിയിൽ ഇരിപ്പിടം നൽകിയില്ല എന്ന വിവാദത്തിന് വിശദീകരണവുമായി ജയലളിത രംഗത്തെത്തി.
ആരെയും അപമാനിക്കാനോ വ്യക്തിപരമായി അവഹേളിക്കാനോ താനോ തന്റെ പാർട്ടിയോ ശ്രമിച്ചിട്ടില്ല. പ്രോട്ടോകോൾ അനുസരിച്ച് മാത്രമാണ് സ്റ്റാലിനു ഇരിപ്പിടം നൽകിയത്. സ്റ്റാലിൻ ചടങ്ങിൽ പങ്കെടുക്കുമെന്ന വിവരം അധികൃതർ തന്നെ അറിയിച്ചിരുന്നു, അതിനനുസരിച്ച് സ്റ്റാലിന് വേണ്ട ഇരിപ്പിടം ഒരുക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയെന്നും ജയലളിത പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്ത സ്റ്റാലിനോട് ജയലളിത നന്ദി രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ സ്റ്റാലിന് സാധിക്കട്ടെ എന്നും ജയലളിത പറഞ്ഞു. നേരത്തെ സ്റ്റാലിനു സദസിന്റെ മുൻനിരയിൽ ഇടംനൽകാതെ പിന്നിലിരുത്തിയെന്ന് ആരോപിച്ച് ഡിഎംകെ അധ്യക്ഷനും സ്റ്റാലിന്റെ പിതാവുമായ കരുണാനിധി രംഗത്തെത്തിയിരുന്നു. ഇതിലൂടെ തന്റെ പാർട്ടിയെ അപമാനിക്കുകയാണ് ജയലളിത ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജനക്കൂട്ടത്തിനിടയിലാണ് ഡിഎംകെയിലെ പ്രമുഖ നേതാവായ സ്റ്റാലിനു ഇരിപ്പിടം നൽകിയത്. തിരഞ്ഞെടുപ്പിൽ തോറ്റ ചലച്ചിത്രതാരം കൂടിയായ ശരത് കുമാറിന് വേദിയുടെ മുന്നിൽതന്നെ ഇരിപ്പിടം നൽകി. 89 സീറ്റുകൾ നേടിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവായ സ്റ്റാലിനു സദസിനു മുന്നിൽതന്നെ ഇരിക്കാനുള്ള യോഗ്യതയുണ്ട്. കരുതിക്കൂട്ടി ഡിഎംകെയെ അപമാനിക്കുകയായിരുന്നെന്നും കരുണാനിധി ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: