സേനാനായകന്മാരെല്ലാം കൊല്ലപ്പെട്ട കാര്യം ഇന്ദ്രജിത്ത് രാവണനെ അറിയിക്കുന്നു. ആദ്യം സ്തബ്ധനായിയെങ്കിലും ഞാന്‍ തന്നെ പോയി രാമനെയും വാനരന്മാരെയും ഒടുക്കാം എന്നുപറഞ്ഞ് രാവണന് പുറപ്പെട്ടു ‘അങ്ങിപ്പോള്‍ പോകണ്ട, ഞാനൊരു കൈകൂടിനോക്കാം’ എന്നുപറഞ്ഞ് മേഘനാദന് യുദ്ധത്തിനു പുറപ്പെട്ടു. മായായുദ്ധത്തില്‍ വിരുതനായ അവന് മറഞ്ഞുനിന്ന് തുരുതുരെ അസ്ത്രപ്രയോഗമാരംഭിച്ചു.
കപിവരന്മാര്‍ കൂട്ടത്തോടെ വീണു കോപാകുലനായ ലക്ഷ്മണന് ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ തുടങ്ങി. അപ്പോള്‍ രാമന് തടഞ്ഞു. യുദ്ധത്തില്‍നിന്ന് പിന്തിരിഞ്ഞോടുന്നവര്‍, ആയുധം നഷ്ടപ്പെട്ടവര്‍, നേരിട്ട് യുദ്ധത്തിനു വരാത്തവര്‍ ഇവരുടെ നേരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കരുത്. രാമന് വില്ലുകുലച്ച് തയ്യാറായി. ശ്രീരാമനോട് നേരിട്ട് യുദ്ധം ചെയ്ത് ജയിക്കാന്‍ കഴിയില്ലെന്ന് ഇന്ദ്രജിത്തിനറിയാം.
ശ്രീരാമന്റെയും വാനരന്മാരുടെയും മനോവീര്യം നശിപ്പിച്ചാല്‍ ജയം എളുപ്പമാകും എന്ന് അവന് കരുതി. അവന് പെട്ടെന്ന് യുദ്ധക്കളത്തില്‍ നിന്നു മറഞ്ഞു. ഒരു മായാ സീതയെ നിര്‍മ്മിച്ച് തേരില്‍ വച്ച് കൊണ്ടുവന്നു. ഹേ രാമ ഹേ രാമ എന്നു വിളിച്ചുകൊണ്ടിരിക്കുന്ന രൂപത്തെ വാനരന്മാരും ഹനുമാനും കണ്ടു. അശോകവനികയില്‍ താന്‍ കണ്ട അതേ സീത തന്നെ. ഇന്ദ്രജിത്ത് ”സുഗ്രീവനെയും വാനരസേനയേയും ഇവിടെ വരുത്താന്‍ കാരണക്കാരിയായ സീതയെ ഞാനിതാ വധിക്കുന്നു. അതുകഴിഞ്ഞ് നിന്നെയും സുഗ്രീവനെയും രാമനെയുമൊക്കെ ഞാന്‍ കൊല്ലും.” എന്നുപറഞ്ഞ് വാളൂരി സീതയെ വെട്ടിക്കൊന്നു.
എന്നിട്ടവന്‍ അട്ടഹസിച്ചു. നിങ്ങളെല്ലാം ഇനി യുദ്ധം ചെയ്യുന്നതു വ്യര്‍ത്ഥമാണ് എന്നുപറഞ്ഞുകൊണ്ട് കോട്ടക്കുള്ളിലേക്കു മറഞ്ഞു. ഹനുമാനും ആകെ വിഷണനായി. ഇതുവരെ ചെയ്ത പ്രയത്നമൊക്കെ വൃഥാവിലായി. സീതയെ രക്ഷിക്കാന്‍ തനിക്കും കഴിഞ്ഞില്ല. എന്നു ദുഃഖിച്ചു വാനരന്മാര് നിലവിളിച്ചുകൊണ്ട് ശ്രീരാമസന്നിധിയെത്തി സീത കൊല്ലപ്പെട്ട വിവരം അറിയിച്ചു. രാമനും അതുകേട്ട് മോഹാലസ്യപ്പെട്ടു വീണു. ലക്ഷ്മണന് ചെന്ന് ശ്രീരാമന്റെ ശിരസ്സ് സ്വന്തം മടിയില്‍വച്ച് വിലപിക്കാന്‍ തുടങ്ങി.
അപ്പോഴാണ് വിഭീഷണന് അവിടെയെത്തിയത്. എല്ലാവരുടെയും ദുഃഖത്തിനു കാരണമറിഞ്ഞപ്പോള്‍ വിഭീഷണന് കൈകൊട്ടിച്ചിരിച്ചു. ”കയ്യിണകൊട്ടിച്ചിരിച്ചു വിഭീഷണനയ്യോ കുരങ്ങന്മാരെന്തറിഞ്ഞു വിഭോ! ലോകേശ്വരിയായ ദേവിയെ ലോകത്തിലാര്ക്കാനും കൊല്ലാന്‍ കഴിയുമോ?” ഇത് ഇന്ദ്രജിത്തിന്റെ മായയാണ്. അവനിപ്പോള്‍ രഹസ്യമായി നികുംഭിലയില്‍ ചെന്നു ഹോമം തുടങ്ങിക്കാണും. വാനരന്മാര് ചെന്ന് ശല്യപ്പെടുത്താനാതിരിക്കാനാണ് ഈ വിദ്യപ്രയോഗിച്ചത്. ഹോമം പൂര്‍ത്തിയാക്കിയാല്‍ അവനെയാര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ല. നമുക്കുടനെ പോയി ഹോമം മുടക്കണം.”
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: