ധനസമ്പത്തില്ലാത്തവനെങ്കിലും കായ്കനികളാല്‍ ക്ഷുത്തടക്കി ജീവിക്കുന്നവനാണെങ്കിലും ശശികലയുടെ ഉള്ളില്‍ സുദര്ശനന് തന്നെയായിരുന്നു ഉത്തമവരന്. അവള്‍ക്ക് ജഗദംബികയെ ഭജിക്കുകമൂലം വാഗ്ബീജ സിദ്ധിയുണ്ടായിരുന്നു. സുദര്ശനന് നേരത്തെതന്നെ ബീജമന്ത്രം വശമായിരുന്നുവല്ലോ.
വിശ്വമാതാവായ പൂര്ണ്ണസ്വരൂപയെ കുമാരനും സ്വപ്നത്തില്‍ കണ്ടിരുന്നു. ശൃംഗവേരപുരത്തിന്റെ അധിപനായ നിഷാദരാജാവ് ശംബരന് കുമാരന്റെ രാജപാരമ്പര്യം മനസ്സിലാക്കി അവന് നാല് കുതിരകളെ പൂട്ടുന്നതും പതാകയുള്ളതുമായ ഒരുത്തമരഥം സമ്മാനിച്ചു. കുമാരന് ആ സമ്മാനത്തെ സസന്തോഷം സ്വീകരിച്ചു. രാജാവിനെ കാട്ടില്‍ ലഭ്യമായ ഏറ്റവും നല്ല കായ്കനികള്‍ കൊണ്ട് കുമാരന് സല്ക്കരിക്കുകയും ചെയ്തു.
രാജാവ് പോയിക്കഴിഞ്ഞപ്പോള്‍ മുനിമാര്‍ കുമാരനോടു പറഞ്ഞു: ‘നീയും താമസിയാതെ ഒരു രാജാവാകും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. വിശ്വമോഹിനിയായ ജഗദംബികയുടെ അനുഗ്രഹവും രാജപ്രതാപവും നിനക്ക് വേണ്ടുവോളമുണ്ട്. ഇപ്പോഴിതാ ഒരു രാജാവിന് യോജിച്ച സന്നാഹങ്ങളും സഹായങ്ങളും നിന്നെത്തേടി വന്നിരിക്കുന്നു.
‘അവര്‍ മനോരമയോടും ഈ സദ്വാര്ത്ത അറിയിച്ചു. ‘നിന്റെ പുത്രന് രാജാവാകും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.’. ‘നിങ്ങളുടെ വാക്കുകള്‍ സത്യമാവട്ടെ. അവന് ആരായിത്തീര്‍ന്നാലും നിങ്ങള്‍ക്ക് എന്നും ദാസനായിരിക്കും’ എന്ന് രാജ്ഞി വിനയാന്വിതയായി പറഞ്ഞു. ‘എന്റെ പുത്രന് പടയോ, മന്ത്രിമാരോ മറ്റു തുണകളോ ഇല്ല! എങ്കിലും മന്ത്രോപാസകരായ മഹാമുനിമാരുടെ ആശീര്‍വ്വാദം ഒരിക്കലും പാഴാവില്ല എന്നെനിക്ക് ഉറപ്പുണ്ട്.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: