ഭാരതത്തിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ വിശ്വാസത്തിന്റെയും വികസനത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ച രണ്ടുവര്ഷങ്ങള് പൂര്‍ത്തിയാവുകയാണ്. മതേതരത്വത്തിന്റെ പേരില്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ രാജ്യത്ത് നടമാടിയ രാഷ്ട്രീയ കാപട്യത്തെ മാറ്റിനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് സാധിച്ചു. വിദ്യാഭ്യാസം, വികസനം, സുരക്ഷ തുടങ്ങി താഴേത്തട്ടില്‍ നിന്നും ന്യൂനപക്ഷ ശാക്തീകരണ പദ്ധതികള്‍ മികച്ച രീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്.
ന്യൂനപക്ഷ മന്ത്രാലയത്തിന് 2015-16 സാമ്പത്തിക വര്‍ഷം 3,800 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 87 കോടി രൂപ അധികം ലഭിച്ചു. ഇതിനുപുറമേയാണ് പ്രധാനമന്ത്രിയുടെ പതിനഞ്ചിന പദ്ധതി പ്രകാരം ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലകളില്‍ വിവിധ മന്ത്രാലയങ്ങള്‍ അവരുടെ ബജറ്റ് വിഹിതത്തിന്റെ 15 ശതമാനം നിരവധി ക്ഷേമപദ്ധതികളിലൂടെ ചിലവഴിക്കുന്നത്. മികച്ച വിദ്യാഭ്യാസം, തൊഴില്‍, റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ന്യൂനപക്ഷ മേഖലകളില്‍ നടപ്പാക്കുന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക-സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ വഴിയും ദരിദ്രജനതയ്ക്ക് പ്രയോജനം ലഭ്യമായി.
രാജ്യവികസനം എന്ന ലക്ഷ്യത്തിനായി രാഷ്ട്രീയ വേര്‍തിരിവുകളില്ലാതെ പാവപ്പെട്ടവരെയും കര്‍ഷകരെയും സ്ത്രീകളെയും ദളിതരെയും ന്യൂനപക്ഷങ്ങളെയും യുവാക്കളെയും ദുര്‍ബല ജനവിഭാഗങ്ങളെയും എല്ലാം ഒരുമിപ്പിക്കുന്നതില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിജയിച്ചിരിക്കുകയാണ്. ന്യൂനപക്ഷ സമുദായം, പ്രത്യേകിച്ചും മുസ്ലിം സമൂഹം രാഷ്ട്രീയ ചൂഷണം നിമിത്തം കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി വിവേചനം അനുഭവിച്ചുവരികയായിരുന്നു. എന്നാല്‍ ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം’ എന്ന മുദ്രാവാക്യത്തോടെയുള്ള മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ ദരിദ്ര മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് വലിയ പ്രയോജനമാണ് ചെയ്തത്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്നത് രാഷ്ട്രീയത്തില്‍ ഒരു വിഷയമല്ല, എന്നാല്‍ രാഷ്ട്രനീതിയില്‍ വിഷയമാണ് എന്ന് മോദി സര്‍ക്കാര്‍ തെളിയിച്ചു.
പ്രധാനമന്ത്രിയുടെ പുതിയ പതിനഞ്ചിന പദ്ധതികളായ മിഷന് എംപവര്‍മെന്റ്, ഉസ്താദ്, ഹമാകി ദരോഹര്‍, നയ് മന്‍സില്‍, പദോ പര്‍ദേശ്, സീഖോ ഓര് കമാവോ, നയീ റോഷണി, ജിയോ പര്‍സി, മള്‍ട്ടി സെക്ടറല്‍ ഡവലപ്മെന്റ് പ്രോഗ്രാം എന്നിവ വെറും പദ്ധതികള്‍ മാത്രമല്ല. ന്യൂനപക്ഷങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ പ്രതിബദ്ധതയാണിവയെല്ലാം.
പ്രധാനമന്ത്രിയുടെ പുതിയ പതിനഞ്ചിന പദ്ധതി ന്യൂനപക്ഷങ്ങളുടെ സമഗ്ര വികസനം സാധ്യമാക്കുമെന്നുറപ്പാണ്. ഈ പദ്ധതികളിലൂടെ ന്യൂനപക്ഷ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വിവിധ മന്ത്രാലയങ്ങളാണ്. മാനവ വിഭവശേഷി വകുപ്പിന്റെ സര്‍വ്വശിക്ഷാ അഭിയാനു കീഴില്‍ 2015ല്‍ മാത്രം ന്യൂനപക്ഷ മേഖലകളില്‍ 7,667 പ്രാഥമിക വിദ്യാലയങ്ങള്‍ ആരംഭിച്ചു. നിലവിലുള്ള സ്കൂളുകളില്‍ അധിക ക്ലാസുകളും തുടങ്ങി.
വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലെ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്മെന്റ് സര്‍വീസസ് (ഐസിഡിഎസ്) വഴി ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ 829 അംഗണവാടികള്‍ പുതുതായി നിര്‍മ്മിച്ചു. ഗ്രാമവികസന മന്ത്രാലയത്തിന്റെ സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോജ്ഗര്‍ യോജനയിലൂടെ ന്യൂനപക്ഷവിഭാഗങ്ങളുടെ 13,104 സ്വയം സഹായസംഘങ്ങള്‍ക്ക് ധനസഹായവും കൈമാറി. ദീനദയാല്‍ ഗ്രാമീണ കൗശല്യ യോജന വഴി 26,616 പേര്‍ക്കാണ് പ്രയോജനം ലഭിച്ചത്. നഗരദാരിദ്ര്യനിര്‍മ്മാര്‍ജ്ജന മന്ത്രാലയത്തിന്റെ സ്വര്‍ണ്ണ ജയന്തി ഷഹ്രി റോസ്ഗാര്‍ യോജന വഴി 44,000 പേര്‍ക്ക് തൊഴിലധിഷ്ടിത പരിശീലനം നല്കി.
ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് 5.45 ലക്ഷം കോടി രൂപയുടെ ബാങ്കുവായ്പകളാണ് 2015ല്‍ ലഭ്യമാക്കിയത്. ഇന്ദിര ആവാസ് യോജന പ്രകാരം 2015ല്‍ മാത്രം 2343 കോടി രൂപ മുടക്കി 5.07 ലക്ഷം വീടുകളാണ് രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍മ്മിച്ചത്. 138 ന്യൂനപക്ഷ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 4365 കോടി രൂപയാണ് ബേസിക് സര്‍വ്വീസ് ഫോര്‍ അര്‍ബര്‍ പുവര്‍ പദ്ധതിയില്‍ ചെലവഴിച്ചത്.
ന്യൂനപക്ഷ മന്ത്രാലയത്തിന്റെ എംഎസ്ഡിപി പ്രകാരം വിവിധ സംസ്ഥാനങ്ങള്‍ക്ക് 1,900 കോടി രൂപയാണ് 2015-16ല്‍ നല്‍കിയത്. സാമൂഹ്യ-സാമ്പത്തിക മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ന്യൂനപക്ഷ മേഖലകളില്‍ സ്കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, കുടിവെള്ള സൗകര്യം, ശൗചാലയം, വൈദ്യുതി, തൊഴില്‍ നൈപുണ്യം എന്നിവയ്ക്കായി തുക ചെലവിട്ടു.
2016-17ലെ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതം 3,800 കോടി രൂപയാണ്. ബജറ്റിന്റെ 50 ശതമാനവും ചിലവിടുന്നത് വിദ്യാഭ്യാസമേഖലയിലാണ്. ഇതിനുപുറമേ 1.25 കോടി ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി കൈമാറുന്ന സ്കോളര്‍ഷിപ്പ് തുക 4,000 കോടി രൂപയാണ്. സീഖോ ഓര് കമാവോ പദ്ധതിയിലൂടെ തൊഴിലധിഷ്ടിത വിദ്യാഭ്യാസം 1.2 ലക്ഷം പേര്‍ക്ക് നല്കുന്നു. ഇതില്‍ 42 ശതമാനം പേരും പെണ്‍കുട്ടികളാണ്. നയീ റോഷണീ പദ്ധയിലൂടെ ഒരുലക്ഷത്തിലധികം സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് ഓഹരി മൂലധനം 1500 കോടിയില്‍ നിന്നും 3000 കോടിയായി 2015ല്‍ ഉയര്‍ത്തിയിട്ടുണ്ട്.
സമസ്ത മേഖലകളിലുമുള്ള ന്യൂനപക്ഷ ശാക്തീകരണം വഴി സര്‍ക്കാര്‍ ജോലികളിലെ ന്യൂനപക്ഷ സാന്നിധ്യവും വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. 2013-14ല്‍ 6 ശതമാനമായിരുന്ന ന്യൂനപക്ഷങ്ങളുടെ സര്‍ക്കാര്‍ ജോലിയിലെ ശരാശരി 2014-15ല്‍ 8.7ശതമാനത്തിലേക്ക് ഉയര്‍ന്നു. 2015-16ല്‍ പത്തുശതമാനത്തിലേക്ക് എത്തിച്ചേരുകയാണ്. ജമ്മുകശ്മീരില്‍നിന്നും എട്ടുപേര്‍ അടക്കം നിരവധി ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗങ്ങളിലും എത്തിച്ചേര്‍ന്നിരിക്കുകയാണ്.
പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ 28കോടി ബാങ്ക് അക്കൗണ്ടുകളിലായി 36,000 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. മുദ്രായോജനയിലൂടെ മെയ് 17 വരെ 1.47 ലക്ഷം കോടി രൂപ വായ്പയായി വിതരണം ചെയ്തിട്ടുണ്ട്. 3.79 കോടി സംരംഭകര്‍ക്കാണ് മുദ്ര വായ്പ ലഭിച്ചത്. യാതൊരു വിവേചനവുമില്ലാതെ ഈ പദ്ധതികളെല്ലാം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്.
അടല്‍ പെന്ഷന് യോജനയില്‍ 25 ലക്ഷം പേരും പ്രധാനമന്ത്രി ജീവന് ജ്യോതി യോജനയില്‍ മൂന്ന് കോടി പേരും പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജനയില്‍ 9കോടി പേരും അംഗങ്ങളായി. സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ 12.65 കോടി പേരാണ് ചേര്‍ന്നത്. സുകന്യ സമൃദ്ധി യോജനയില്‍ 85 ലക്ഷത്തിലേറെപേര്‍ അംഗങ്ങളായി. 4596കോടി രൂപയും നിക്ഷേപമായെത്തി. ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കും ഇതിന്റെ വലിയൊരു പ്രയോജനം ലഭിച്ചിട്ടുണ്ട്.
രാജ്യത്ത് പുതുതായി എല്‍പിജി കണക്ഷന് ലഭിച്ച 3.7 കോടി പേരില്‍ ന്യൂനപക്ഷത്തിനും വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ദീനദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജന പ്രകാരം പുതിയ 8,000 ഗ്രാമങ്ങള്‍ വൈദ്യുതീകരണം നടത്തിയപ്പോള്‍ 42 ശമതാനം ന്യൂനപക്ഷ മേഖലകളാണെന്നത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇതിനെല്ലാം ഉപരിയാണ് കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് രാജ്യത്തെ സാമുദായിക സംഘര്‍ഷങ്ങളുടെ എണ്ണത്തില്‍ 82 ശമതാനത്തിന്റെ കുറവു സംഭവിച്ചു എന്ന സത്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കീഴില്‍ എന്‍ഡിഎയും ബിജെപിയും സമാധാനവും സൗഹാര്‍ദ്ദവും വികസനവും രാജ്യത്ത് കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ എന്താണ് തെളിവു വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: