ചണ്ഡീഗഢ്: പത്താന്‍കോട്ടും ഗുര്ദാസ്പൂരിലുമുണ്ടായ വിധത്തില്‍ ഉത്തരഭാരതത്തില്‍ ഭീകരാക്രമണം നടത്താന്‍ ജെയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനി ചാര സംഘടനയായ ഐഎസ്ഐ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നിവരാണ് ജെയ്ഷെയ്ക്കുവേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തു വരുന്നത്.
ഇതുസംബന്ധിച്ച് മിലിട്ടറി ഇന്റലിജന്‍സ് പഞ്ചാബ് സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. ജെഇഎമ്മിന്റെ സ്ലീപ്പര്‍ സെല്ലുകളാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. അതിനിടെ ഭീകര പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനിലെ പഞ്ചാബിലും ഖൈബര്‍ പഷ്തൂണിലും ജെയ്ഷെ പുതിയ ഓഫീസുകള്‍ തുറന്നതായും സൂചനയുണ്ട്.
ഇതു കൂടാതെ യുവാക്കളെ ഭീകരാക്രമണം നടത്തുന്നതിനായി റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. അതേസമയം സംശയകരമായ സാഹചര്യങ്ങളില്‍ 7844 ഓളം ഫോണ്‍കോളുകളും സന്ദേശങ്ങളും പാക്കിസ്ഥാനില്‍ നിന്നും വന്നിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ ഫോണ്കോളുകളെല്ലാം പാക്കിസ്ഥാനിലെ ഭവല്‍പൂരില്‍ നിന്നുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: