ആലപ്പുഴ: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളും കൊതുക് ജന്യരോഗങ്ങളും പടര്‍ന്നു പിടിക്കുന്നു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താതിരുന്നതാണ് ജലജന്യ രോഗങ്ങളും കൊതുകു ജന്യരോഗങ്ങളും പടര്‍ന്നു പിടിക്കാന്‍ കാരണം. മഴക്കാലം തുടങ്ങും മുന്‍പ് തന്നെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു.
കൊതുകുജന്യരോഗമായ ഡെങ്കിപ്പനിയാണ് കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം മാത്രം വിവിധ ജില്ലകളിലായി മുപ്പത് പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഏഴു പേര്‍ക്ക് വീതവും, ഇടുക്കി-6, കോട്ടയം-4, ആലപ്പുഴ-3, മലപ്പുറം, വയനാട്, കാസര്‍കോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ആലപ്പുഴ ജില്ലയില്‍ കഞ്ഞിക്കുഴി, അരൂര്‍, പെരുമ്പളം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്ക് വീതമാണ് ഡെങ്കി സ്ഥിരീകരിച്ചത്.
ഈ മാസം ഇതുവരെ 446 പേര്‍ക്കാണ് സംസ്ഥാനമാകെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മരിച്ചു. ജലജന്യരോഗമായ ഹെപ്പറ്റെറ്റിസ്-എ 44 പേര്‍ക്കും, ഹെപ്പറ്റൈറ്റിസ്-ബി 82 പേര്‍ക്കുമാണ് ഉണ്ടായത്. ഇതില്‍ രണ്ടു പേര് മരിച്ചു.
മേയ് ആദ്യം തുടങ്ങേണ്ടിയിരുന്ന ശുചീകരണം പ്രഖ്യാപനത്തിലൊതുങ്ങിയതാണ് പ്രധാന പ്രശ്നം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ അനാസ്ഥ കാണിച്ചു. ജില്ലാ ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ജോലിയിലുമായി, ഇതോടെ മഴക്കാല പൂര്‍വ ശുചീകരണം പൂര്‍ണമായും അവതാളത്തിലായി. എന്‍ആര്‍എച്ച്എം മുഖേന കേന്ദ്രസര്‍ക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച പണം പോലും താഴെത്തട്ടില്‍ വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല.
തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുതലത്തിലുള്ള സാനിറ്റേഷന്‍ കമ്മിറ്റികള്‍ക്ക് സര്‍ക്കാര്‍ 2014-15ല്‍ അനുവദിച്ച പതിനായിരം രൂപ പ്രകാരമുള്ള തുക ഇനിയും ലഭിക്കാത്ത പ്രദേശങ്ങളുമുണ്ട്.
കഴിഞ്ഞവര്‍ഷവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നടത്തിയ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച തുക ഒരു വര്‍ഷം വൈകിയാണ് ലഭിച്ചതെന്നും ആക്ഷേപമുയര്‍ന്നിരുന്നു. സംസ്ഥാന ശുചിത്വമിഷനും എന്‍ആര്‍എച്ച്എമ്മും നല്കുന്ന 10,000 രൂപ വീതവും തദ്ദേശ സ്ഥാപനത്തിന്റെ 5,000 രൂപയും ചേര്‍ത്ത് ഒരോ വാര്‍ഡിനും 25,000 രൂപയാണ് ശുചീകരണ പ്രവര്‍ത്തനത്തിനായി ലഭിക്കുന്നത്.
സാധാരണ ഏപ്രില്‍ അവസാനത്തോടെ സര്‍ക്കാര്‍ വകുപ്പുകളുടെ പണം എത്തേണ്ട സാഹചര്യത്തിലാണ് ഈ അനാസ്ഥ.
സംസ്ഥാനത്ത് തുടരുന്ന വേനല്‍ മഴയും കടുത്ത ചൂടും പലവിധ രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുകയാണ്. കാനകളും തോടുകളും വൃത്തിയാക്കല്‍ മുതല്‍ കൊതുകു നശീകരണം വരെയുള്ള ശുചീകരണ ജോലികള്‍ ഏപ്രിലില്‍ തുടങ്ങി മെയ് മാസത്തില്‍ അവസാനിക്കണം. കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തണം.
എന്നാല്‍ മേയ് അവസാനവാരമായിട്ടും ഇതിലൊന്നു പോലും പല ജില്ലകളിലും നടത്താന്‍ കഴിഞ്ഞിട്ടില്ല. നഗരഗ്രാമ ഭേദമന്യെ മതിയായ ബോധവത്കരണവും കൃത്യമായ ശുചീകരണ പ്രവര്‍ത്തനവും ചെയ്യാതിരുന്നാല്‍ മാരകമായ രോഗങ്ങളുടെ വ്യാപനവും അതുവഴി വലിയൊരു ദുരന്തവുമായിരിക്കും സംസ്ഥാനം നേരിടേണ്ടി വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: