കോട്ടയം: കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 13,000 വോട്ടോളം കുറവുണ്ടായ കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പാര്‍ട്ടിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് എഴുതിയത് വിവാദമാകുന്നു. കോട്ടയം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥി റെജി സഖറിയയാണ് വിവാദത്തിനിടയാക്കി തുറന്നടിച്ചത്. വോട്ടു ചെയ്തവര്‍ക്കും ചെയ്യാമെന്ന് പറഞ്ഞ് പറ്റിച്ചവര്‍ക്കും രാവു പകലാക്കി ഒപ്പംനിന്ന പ്രവര്‍ത്തകരുടെ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി. ഇതായിരുന്നു പോസ്റ്റ്.
ജില്ലാ നേതൃത്വത്തിന് നന്ദി രേഖപ്പെടുത്താതിരുന്നത് ബോധപൂര്‍വ്വമാണെന്നാണ് ഇദ്ദേഹവുമായി അടുത്ത ബന്ധമുള്ളവരുടെ വെളിപ്പെടുത്തല്‍ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്ട്ടിസ്ഥാനാര്ത്ഥിയായ വി.എന്‍. വാസവന് 53,114 വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ റജി സഖറിയയക്ക് ലഭിച്ചത് 40,262 വോട്ട്. 12,952 വോട്ടുകുറവ്. ആകെ വോട്ടും പോളിങ്ങും കൂടിയതും കണക്കിലെടുക്കണം.
ഇതിന് സ്ഥാനാര്‍ത്ഥി കുറ്റപ്പെടുത്തുന്നതേറെയും ജില്ലാ നേതൃത്വത്തെയാണ്. വോട്ടു ചെയ്യാമെന്ന് പറഞ്ഞ് പറ്റിച്ചവര്‍ എന്നതിലൂടെ ലക്ഷ്യമിടുന്നത് പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തെയാണെന്ന് വ്യക്തം. കോട്ടയത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നേരത്തെ വിവാദമായിരുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ദുര്‍ബ്ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഇടതുവലതു ധാരണയുള്ളതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കോട്ടയം മണ്ഡലത്തില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ അഡ്വ. കെ. അനില്‍കുമാറിന് സീറ്റുനല്‍കാതെ പുതുപ്പള്ളിക്കാരനായ റെജിയെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയ്ക്ക് ഇടയാക്കിയിരുന്നു.
മണ്ഡലത്തിലെ പത്തില്‍ താഴെ ബൂത്തുകളില്‍ ഒഴികെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലടക്കം ബാക്കിയുള്ളിടത്തെല്ലാം തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ലീഡ് ചെയ്തത്. കഴിഞ്ഞതവണ വെറും 711 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച കോട്ടയത്ത് യുഡിഎഫിന് സ്ഥാനാര്‍ത്ഥി 33, 632 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയം നേടിയത്. ഇക്കുറി അത് എങ്ങനെ മാറി മറിഞ്ഞു എന്നതാണ് ഇടത് അനുഭാവികളെ അമ്പരിപ്പിക്കുന്നത്. സിപിഎം നേതൃത്വം യുഡിഎഫുമായി രഹസ്യധാരണ ഉണ്ടാക്കിയെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടയിലെ സ്ഥാനാര്‍ത്ഥിയുടെ പരാതി പാര്‍ട്ടിക്കുള്ളില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: