പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ നാസിക് ഡോളിന് കഴിഞ്ഞദിവസം ചേര്‍ന്ന ദേവസ്വംബോര്‍ഡ് യോഗം വിലക്കേര്‍പ്പെടുത്തി.
അസുരവാദ്യമായ ഇതിന്റെ കര്‍ണ്ണകഠോരമായ ശബ്ദം കൊച്ചുകുട്ടികളുടെ മാത്രമല്ല, മുതിര്‍ന്നവരുടേയും ശ്രവണേന്ദ്രിയങ്ങളില്‍ തകരാര്‍ ഉണ്ടാക്കും. ക്ഷേത്രങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്നത് ക്ഷേത്ര വാദ്യങ്ങളാണ്. തിമില, ഇടയ്ക്ക, മദ്ദളം, കൊമ്പ്, ശംഖ് എന്നിവ കൂടാതെ മൃദംഗം, മരപ്പാണി, കുഴല്‍, കടുംതുടി, ഉടുക്ക്, ഇലത്താളം മുതലായ വാദ്യങ്ങളാണ് ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നത്.
ഈ കേരളീയ വാദ്യങ്ങളെല്ലാം തന്നെ ക്ഷേത്രാചാരാനുഷ്ഠാനങ്ങള്ക്കനുസരിച്ചും ദൈവഹിതമനുസരിച്ചുമാണ് ഉപയോഗിച്ചവരുന്നതെന്നും ദേവസ്വംബോര്‍ഡ് അധികൃര്‍ അറിയിച്ചു. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ക്ഷേത്രത്തിലെത്തുന്ന ആബാലവൃദ്ധം ഭക്തരും ഈ വാദ്യങ്ങള്‍ ആസ്വദിക്കുന്നു. എന്നാല്‍, നാസിക്ഡോളിന്റെ ശബ്ദം
അന്തരീക്ഷമലിനീകരണമുണ്ടാക്കുന്നതും അപകടകരവുമാണ്. അതിനാലാണിത് ക്ഷേത്രങ്ങളില്‍ വിലക്കുന്നത്.
യോഗത്തില്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബോര്‍ഡ് അംഗം പി.കെ. കുമാരന് സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: