മൂവാറ്റുപുഴ: 1982ല്‍ തുടങ്ങിയ കുടിവെള്ള പദ്ധതിയുടെ പേരില്‍ കിഴക്കമ്പലത്തുകാര്‍ ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട് 34 വര്‍ഷം. കിഴക്കമ്പലം പഞ്ചായത്തിലെ പൊയ്യക്കുന്നത്ത് സ്ഥാപിതമായ കുടിവെള്ള പദ്ധതിയാണ് വര്‍ഷങ്ങളായി ജനങ്ങളെ വലയ്ക്കുന്നത്.
എടത്തല, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 1982ല്‍ എംഎല്‍എയായിരുന്ന ടി.എച്ച്. മുസ്തഫയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 1982 മുതല്‍ 2016 വരെയുള്ള 34 വര്‍ഷമായി ഈ കുടിവെള്ള പദ്ധതിയുടെ പേരില്‍ പൊടിച്ചത് 61 കോടി രൂപയാണ്. ഈ പദ്ധതിക്കായി മൂന്ന് ഉദ്ഘാടങ്ങളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.
അവസാനമായി ഇപ്പോള്‍ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിനായി 16 കോടി അനുവദിച്ചിരുന്നു. പൊയ്യക്കുന്നം കുടിവെള്ള പദ്ധതിയുടെ പേരില്‍ കിഴക്കമ്പലത്തെ പ്രധാനറോഡുകള്‍ വെട്ടിപ്പൊളിക്കുന്ന വാട്ടര്‍ അതോറിറ്റി അധികൃതരുടെ നടപടിയില്‍ ആക്ഷേപമുയരുന്നുണ്ട്. അന്ന ജംഗ്ഷന് മുതല്‍ താമരച്ചാല്‍ ട്വന്റി 20 നഗര്‍വരെയുള്ള പ്രദേശങ്ങള്‍ കുളമായിക്കിടക്കുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഇത്തരത്തില്‍ റോഡു കുഴിച്ചതിനെ തുടര്‍ന്ന് കേബിള്‍ പൊട്ടി കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ ബിഎസ്എന്‍എല്‍ കണക്ഷനുകള്‍ താറുമാറായി. ഇടയ്ക്കിടെ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നതിനാല്‍ റോഡുകള്‍ വിണ്ടുകീറുന്നതും പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതും ഇവിടുത്തെ പതിവ് കാഴ്ചകളാണ്.
ആരംഭത്തില്‍ ആലുവ പെരിയാറില്‍നിന്നും പൈപ്പ് കണക്ഷന്‍വഴി പൊയ്യക്കുന്നത്തേയ്ക്ക് പമ്പ് ചെയ്യാനായിരുന്നു ശ്രമം. ഇതിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പമ്പിങ് ആരംഭിച്ചെങ്കിലും ആലുവ മുതല്‍ കിഴക്കമ്പലം വരെയുള്ള 15 കിലോമീറ്റര്‍ ഭാഗത്ത് പലയിടങ്ങളിലായി പൈപ്പ് പൊട്ടുന്നത് പതിവായി. പിന്നീട് എട്ടു കിലോമീറ്റര്‍ ദൂരമുള്ള പെരിയാര്‍വാലിയുടെ വാഴക്കുളം സബ് സ്റ്റേഷനില്‍ നിന്നും പമ്പിങ് നടത്താനുള്ള ശ്രമങ്ങളാണ് നടന്നത്. എന്നാല്‍ ഇവിടെ നിന്നും പൈപ്പുകളുടെ നിലവാരമില്ലായ്മമൂലം പമ്പിങ് മുടങ്ങി. പൈപ്പ് കുംഭകോണവുമായി ബന്ധപ്പെട്ട് ജലസേചനമന്ത്രിയായിരുന്ന എം.പി.ഗംഗാധരനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ ഭാഗമായി പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാനുള്ള ശ്രമങ്ങളും നടന്നു.
പ്രദേശത്തെ റോഡുകള്‍ വെട്ടിപ്പൊളിച്ച് കാല്‍നടയാത്രപോലും അസാധ്യമായിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പാണ് പൊയ്യക്കുന്നം പദ്ധതി പ്രദേശമായ വാച്ചേരിപ്പാറ മുതല്‍ കിഴക്കമ്പലം താമരച്ചാല്‍ വരെയുള്ള പ്രധാനറോഡുകള്‍ പൊളിച്ച് പൈപ്പ് മാറ്റിസ്ഥാപിക്കല്‍ തുടങ്ങിയത്. ഇതേ തുടര്‍ന്ന് കിഴക്കമ്പലം ജംഗ്ഷനിലും പരിസരങ്ങളിലും പൊടിശല്യം രൂക്ഷമായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായി വേനല്‍മഴ എത്തിയതോടെ ഇതുവഴിയുള്ള യാത്ര ദുരിതപൂര്‍ണ്ണമായിരിക്കുകയാണ്. റോഡ് കുളമായതോടെ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കും പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: