തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുളള പത്തൊന്‍പതംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നുപേര്‍ ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്തപ്പോള്‍ ബാക്കിയുള്ളവര്‍ സഗൗരവത്തിലാണ് പ്രതിജ്ഞ ചെയ്തത്.
ഇന്നലെ വൈകുന്നേരം നാലിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം മുമ്പാകെയാണ് പിണറായി വിജയന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് മന്ത്രിസഭയില്‍ ഉള്‍പ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, എ.കെ. ശശീന്ദ്രന്, എ.കെ. ബാലന്, ഇ.പി. ജയരാജന്, കടകംപളളി സുരേന്ദ്രന്, ജെ. മേഴ്സികുട്ടിയമ്മ, എ.സി. മൊയ്തീന്, അഡ്വ. കെ.രാജു, ടി.പി. രാമകൃഷ്ണന്, ഫ്രൊഫ.സി. രവീന്ദ്രനാഥ്, കെ.കെ. ഷൈലജ, ജി.സുധാകരന്, അഡ്വ. വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്, ഡോ. ടി.എം. തോമസ് ഐസക് എന്നിവര്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അഡ്വ. മാത്യൂ ടി. തോമസ്, രാമചന്ദ്രന് കടന്നപ്പളളി, ഡോ.കെ.ടി. ജലീല്‍ എന്നിവര്‍ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാനത്തെ 14-ാമത് മന്ത്രിസഭയാണ് ഇന്നലെ അധികാരം ഏറ്റെടുത്തത്.
വൈകുന്നേരം 3.55 ന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് തുടക്കമായി. ഗവര്‍ണ്ണര്‍ പി. സദാശിവം വേദിയിലെത്തിയതോടെ ദേശീഗാനാലാപനം മുഴങ്ങി. തുടര്‍ന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് സത്യപ്രതിജ്ഞയ്ക്കായി പിണറായി വിജയനെ വേദിയിലേക്ക് ക്ഷണിച്ചു. കൃത്യം നാലുമണിയ്ക്കുതന്നെ പിണറായി സംസ്ഥാനത്തെ 22-ാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവെഗൗഡ, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദന്, ഉമ്മന്‍ചാണ്ടി, ബിജെപി നേതാവ് ഒ.രാജഗോപാല്‍ എംഎല്‍എ, പി.ജെ. കുര്യന്, ഗൗരിയമ്മ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പോളിറ്റ്ബ്യൂറോ അംഗം പ്രകാശ്കാരാട്ട്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, എംപിമാര്‍, നിയുക്ത എംഎല്‍എമാര്‍ ചലച്ചിത്ര താരങ്ങള്‍ മമ്മൂട്ടി, മധു, ദിലീപ്, ബാലചന്ദ്രന് ചുള്ളിക്കാട്, മധുപാല്‍, ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: