തിരുവനന്തപുരം: അധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് പൊതു ഖജനാവില്‍ നിന്നു തുലച്ചത് കോടികളാണെന്ന് സാമൂഹ്യ വിമര്‍ശനം. ആര്ഭാടങ്ങള്ക്ക് ഒരു കുറവും വരുത്താതെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയത്. പത്ര പരസ്യം നല്കിയതു മുതല്‍ സത്യ പ്രതിജ്ഞാ ചടങ്ങിനു സെന്‍ട്രല്‍ സ്റ്റേഡിയിത്തിലെ വേദി നിര്‍മ്മാണത്തിനു വരെ ചെലവാക്കിയത് ബഹു കോടികള്‍.
സാധാരണ രാജ്ഭവനില്‍ നടക്കാറുള്ള സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയതു തന്നെ ആര്‍ഭാടത്തോടെ അധികാരമേറ്റെടുക്കല്‍ ചടങ്ങ് നടത്താനായിരുന്നു.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മാത്രം ഇന്നലെ ചെലവഴിച്ചത് ഒരു കോടിയോളം രൂപയാണ്.
കമനീയമായ വേദിയായിരുന്നു തയ്യാറാക്കിയത്; വേദിക്കു മുന്നിലായി 2500 ഓളം പേര്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ അലങ്കരിച്ച വിഐപി പന്തലും. മഴ പെയ്താലും പ്രവര്‍ത്തകര്‍ക്ക് ചടങ്ങ് വീഷിക്കുന്നതിനായി സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് നെടുനീളത്തിലുള്ള പന്തലും തയ്യാറാക്കി. മുപ്പതിനായിരത്തോളം പേര്‍ക്ക് സത്യ പ്രതിജ്ഞാ ചടങ്ങ് സുവ്യക്തമായി കാണുന്നതിന് അരക്കോടിയോളം രൂപയാണ് പന്തല്‍ നിര്‍മ്മാണത്തിനായി മാത്രം ചെലവഴിച്ചത്.
വിഐപി നിരകളിലെല്ലാം പരവതാനി വിരിച്ച് ത്രീസ്റ്റാര്‍ സൗകര്യത്തെ വെല്ലുന്ന സംവിധാനങ്ങള്‍ ഒരുക്കി. സ്റ്റേഡിയത്തിനുള്ളില്‍ പ്രവര്‍ത്തകരെക്കൊണ്ടു നിറഞ്ഞാല്‍ പുറത്ത് നിന്ന് ചടങ്ങ് വീക്ഷിക്കുന്നതിനായി സ്റ്റേഡിയത്തിനു ചുറ്റും എല്‍ഇഡി സംവിധാനത്തില്‍ ടിവികള്‍ സജ്ജമാക്കിയിരുന്നു. സ്റ്റേഡിയത്തിലെ അത്യാധുനിക ശബ്ദ സംവിധാനത്തിനും ലക്ഷങ്ങള്‍ ചെലവഴിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലായിരുന്നു സ്റ്റേഡിയത്തിലെ പന്തല്‍ സംവിധാനവും ശബ്ദ സംവിധാനവും ക്രമീകരിച്ചിരുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പിആര്‍ഡിയും ചെലവഴിച്ചു ലക്ഷങ്ങള്‍. എല്ലാ പത്രങ്ങള്‍ക്കും പിണറായി വിജയന് അധികാരം ഏറ്റെടുക്കുന്നു എന്നുകാട്ടി പരസ്യം നല്‍കിയിരുന്നു. സംസ്ഥാനത്തെ മാധ്യമങ്ങളെ കൂടാതെ ഇംഗ്ലീഷ് ദിനപത്രങ്ങളിലെ ദല്‍ഹി എഡിഷനിലും പരസ്യം നല്കി കോടികള്‍ ഖജാനാവിനു നഷ്ടമാക്കി.
മന്ത്രി സ്ഥാനവും വകുപ്പും തീരുമാനിച്ചതിനു ശേഷം ധനകാര്യം കൈകാര്യം ചെയ്യുന്ന തോമസ് ഐസക്കിനോട് സംസ്ഥാനത്തെ ധനകാര്യ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തിന് വട്ടപൂജ്യത്തില് നിന്നു തുടങ്ങേണ്ടിയിരിക്കുന്നു എന്നായിരുന്നു മറുപടി. പുതിയ വാഹനങ്ങള്‍ വാങ്ങാതെയും പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം കുറച്ചും ചെലവ് ചുരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധികാരത്തില്‍ കയറുന്നതിനു മുമ്പ് തന്നെ കോടികളുടെ ധൂര്‍ത്ത് കാണിച്ച് പിണറായി സര്‍ക്കാര്‍ ‘മാത്യക’ കാട്ടിയെന്നാക്ഷേപമുണ്ട്.
കോടികള്‍ ചെലവഴിച്ച് നടത്തിയ സത്യപ്രതിജ്ഞാ ചടങ്ങിലെ സുരക്ഷാ സംവിധാനങ്ങള്‍ താളം തെറ്റിയിരുന്നു. പോലീസിനെ നോക്കുകുത്തിയാക്കി സഖാക്കള്‍ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ നിയുക്ത എംഎല്‍എമാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാന്‍ പോലീസിന്റെ കാലു പിടിക്കേണ്ടതായി വന്നു, മാധ്യമ പ്രവര്‍ത്തകര്‍പോലും വേദിക്കുമുന്നിലെത്തിയത് ബാരിക്കേഡുകള്‍ ചാടിക്കടന്നാണ്.
2500 പേര്‍ക്ക് വിഐപി പാസ്സ് നല്‍കും എന്ന് അറിയിച്ചിരുന്നെങ്കിലും അതിലധികം പാസ്സുകള്‍ പാര്‍ട്ടി ഓഫീസ് മുഖേന നല്‍കുകയായിരുന്നു. ഇരിപ്പിടം ലഭ്യമാകാതെ എംഎല്‍എ മാര്‍ നിന്ന് ചടങ്ങ് വീക്ഷിക്കേണ്ടതായും വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: