ജെയ്പൂര്‍ : ദിവ്യാംഗരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങളും സഹായങ്ങളും കൂടുതല്‍ വിഭാഗങ്ങള്‍ക്കു നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിലവില്‍ ഏഴു വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് വിവിധ ആനുകൂല്യങ്ങളും സഹായവും. ഇത് 19 ആയി ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. കൂടുതല്‍ ദിവ്യാംഗര്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായാണ് ഇതെന്ന് കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ട് പറഞ്ഞു. ജെയ്പൂരില്‍ ഒരുചടങ്ങില്‍ സംസാരിയ്ക്കുകയായിരുന്നു മന്ത്രി.
വികലാംഗരെന്നല്ല, അംഗ വൈകലം സംഭവിച്ചവരെ ദിവ്യാംഗരെന്നാണ് വിളിയ്ക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് സമൂഹം മികച്ച പരിഗണന നല്‍കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക മേഖലയിലെ വികസനം മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
മറിച്ച് ഭിന്നശേഷിയുള്ളവര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഉണ്ടാക്കിയെടുക്കുന്നതിനും, കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനും പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെന്ന് കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് മന്ത്രി അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഭിന്നശേഷി ശാക്തീകരണ വകുപ്പിനെ ദിവ്യാംഗജന് സശാക്തീകരണ്‍ വിഭാഗ് എന്ന് മാറ്റി ഉത്തരവിറക്കിയിരുന്നു. ഇതു കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബര്‍ 27 നടത്തിയ മന് കി ബാത്തിലാണ് ഇതു സബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
അതേസമയം ദിവ്യാംഗരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഹോസ്റ്റല്‍ സംവിധാനം കൊണ്ടു വരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഈ ഹോസ്റ്റലിലേക്ക് പ്രത്യേകം വാഹന സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതാണെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് രാജസ്ഥാന് സാമൂഹിത നീതി ശാക്തീകരണവുകുപ്പ് മന്ത്രി അരുണ്‍ ചതുര്‍വേദി പറഞ്ഞു. കൂടാതെ ദിവ്യാംഗര്‍ക്കായി സര്‍വ്വേ നടത്തി ഇവര്‍ക്കായി പ്രത്യേകതിരിച്ചറിയല് കാര്‍ഡും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ്. ഇതുമൂലം രാജ്യത്തെവിടേയും ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നും ചതുര്‍വേദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: