തിരുവനന്തപുരം: പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേസന്വേഷണത്തില്‍ ഗുരുതര വീഴ്ചകളുണ്ടായെന്ന് പൊതുസമൂഹത്തില്‍ അഭിപ്രായമുയരുന്നതുകൊണ്ടും മഹസര്‍ തയ്യാറാക്കിയതുമുതല്‍ മൃതദേഹം ദഹിപ്പിക്കുന്നതുവരെയുള്ള പോലീസ് നടപടികളില്‍ അതൃപ്തി ഉയര്‍ന്നതുകൊണ്ടും മന്ത്രിസഭായോഗം ഇക്കാര്യം ഗൗരവമായി പരിഗണിക്കുകയായിരുന്നുവെന്ന് മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
അന്വേഷണ സംവിധാനത്തില്‍ മാറ്റംവരണമെന്ന് അഭിപ്രായമുയര്‍ന്നു. അതുകൊണ്ടുതന്നെ പൂര്‍ണമായും പുതിയ ടീമാകും അന്വേഷണം നടത്തുക. നിലവിലെ അന്വേഷണ സംഘത്തിന് വീഴ്ചയുണ്ടായോ എന്നത് പിന്നീട് പരിശോധിക്കും. ജിഷയുടെ കുടുംബത്തിന്റെ പുനരധിവാസവുമായിബന്ധപ്പെട്ട് നിര്‍മ്മിക്കുന്ന വീട് 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കളക്ടര്‍ ഇതിന്റെ ചുമതല നിര്‍വഹിക്കണം. ജിഷയുടെ സഹോദരിക്ക് നല്‍കാമെന്ന് പ്രഖ്യാപിച്ചിരുന്ന ജോലി ഉടന്‍ കണ്ടെത്തി നല്‍കും. ജിഷയുടെ അമ്മയ്ക്ക് പ്രതിമാസം 5000 രൂപ പെന്ഷന് നല്‍കാനും തീരുമാനമായി.
ഇതിനിടെ, ജിഷയുടെ കൊലപാതകത്തില്‍ പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന് ബന്ധമുണ്ടെന്ന ആരോപണവുമായി പൊതുപ്രവര്‍ത്തകര്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ രംഗത്തെത്തി.
ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളെന്ന നിലയില്‍ ജിഷ നേതാവിന്റെ വീട്ടില്‍ നേരിട്ടെത്തി സ്വത്തിന്മേല് അവകാശം ചോദിക്കുകയും പിതൃത്വം തെളിയിക്കുന്ന ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ. ഇതിനുശേഷമാണ് മൃഗീയമായി ജിഷ കൊല്ലപ്പെട്ടത്. ഉന്നത കോണ്‍ഗ്രസ് നേതാവും മകനും ഇടപെട്ടാണ് കേസ് അട്ടിമറിക്കുന്നതെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും ജോമോന് പുത്തന്‍പുരയ്ക്കല്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരു പരാതി തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു പിണറായി വിജയന് പ്രതികരിച്ചത്.
കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന്
മനുഷ്യാവകാശ കമ്മീഷന്
കൊച്ചി: ജിഷാ വധക്കേസ് അനേ്വഷണം ലോക്കല്‍ ഡിവൈഎസ്പിയില് നിന്നും മാറ്റി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും അനേ്വഷണ സംഘത്തില്‍ വനിതാ ഉദേ്യാഗസ്ഥരെ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
കേസിലെ എഫ്ഐആര്‍, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് എന്നിവയും കേസ് അനേ്വഷിച്ച ഉദേ്യാഗസ്ഥരുടെ വിവരങ്ങളും ജൂണ്‍ ആറിന് രാവിലെ 11ന് കമ്മീഷന് ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗില്‍ ഹാജരാക്കണമെന്നും ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു. ഇപ്പോള്‍ കേസ് അനേ്വഷിക്കുന്ന ഉദേ്യാസ്ഥരുടെ വിവരങ്ങളും ഹാജരാക്കണം.
സംഭവം നടന്നയുടന്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ അനേ്വഷണ റിപ്പോര്‍ട്ടിനൊപ്പം ആവശ്യപ്പെട്ട എഫ് ഐ ആര്, ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ ഹാജരാക്കാത്ത പോലീസിനെ കമ്മീഷന് രൂക്ഷമായി വിമര്‍ശിച്ചു. സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ കാരണമായത് പോലീസ് നടപടിയാണെന്ന് പരാതിയുണ്ട്.
സംഭവം നടന്നയുടനെ ജിഷയുടെ വീട് സീല്‍ ചെയ്യേണ്ടതായിരുന്നു. ഇത് ചെയ്യാത്തതുകാരണം കുറ്റക്കാര്‍ക്ക് തെളിവ് നശിപ്പിക്കാനും കള്ളത്തെളിവുകള്‍ സംഭവസ്ഥലത്ത് നിക്ഷേപിക്കാനും സാധ്യതയുണ്ടാക്കി.
സാമൂഹ്യ മാധ്യമങ്ങളെ പേടിച്ച് വേണ്ടത്ര തെളിവുകളില്ലാതെ ആരേയും പ്രതികളാക്കരുതെന്നും കമ്മീഷന് ആവശ്യപ്പെട്ടു. ഉത്തരവ് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. പൊതുപ്രവര്‍ത്തകരായ സുഭാഷ്ബാബു, പി. അയ്യപ്പന്, ബിജു ജി. നാഥ്, കെ. ഗോവിന്ദന് നമ്പൂതിരി എന്നിവര്‍ സമര്‍പ്പിച്ച കേസിലാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: