കോഴിക്കോട്: കമ്യൂണിസ്റ്റ് അക്രമ രാഷ്ട്രീയം കൊണ്ട് പൊറുതി മുട്ടിയ പ്രദേശങ്ങളിലൂടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സാന്ത്വന യാത്ര. കൊലയാളി സംഘങ്ങളുടെ അക്രമം നേരില്‍ കണ്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭയം വിട്ടുമാറിയിട്ടില്ല. സ്വന്തം വീടുകളില്‍ സുരക്ഷിതരായി കഴിയാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഒരു പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഒരുമിച്ചു കഴിയുകയാണ്. എപ്പോഴാണ് തങ്ങളെ തേടി വീണ്ടും കാപാലികസംഘം എത്തുകയെന്ന ഭീതിയോടെ അവര്‍ തങ്ങളുടെ കാളരാത്രികള്‍ കുമ്മനം രാജശേഖരനോട് വിവരിച്ചു.
85 വയസ്സായ പാറുഅമ്മ മുതല്‍ 10 വയസ്സായ ദേവപ്രിയ വരെ തങ്ങളുടെ മുന്നില്‍ സിപിഎം കൊലയാളി സംഘം കാട്ടിക്കൂട്ടിയ വിക്രിയകള്‍ വിവരിച്ചു. അഴിയൂരില്‍ കാലത്ത് 9.30 മണിക്കാരംഭിച്ച കുമ്മനം രാജശേഖരന്റെയും ബിജെപി നേതൃസംഘത്തിന്റെയും പര്യടനം വൈകി ആറു മണിക്കാണ് അവസാനിച്ചത്. വഴിയിലുടനീളം തങ്ങളുടെ കദന കഥകള്‍ വിവരിച്ചുകൊണ്ട് നാട്ടുകാര്‍ കുമ്മനം രാജശേഖരനെ കാത്തു നിന്നു. അഴിയൂരില്‍ തകര്‍ത്ത ഹോട്ടല്‍, വീടുകള്‍ എന്നിവ അദ്ദേഹം സന്ദര്‍ശിച്ചു. സമാധാനമായി കിടന്നുറങ്ങിയിട്ട് ദിവസങ്ങളായെന്ന് കുയ്യാലില്‍ പരേതനായ സുരന്റെ ഭാര്യ രഞ്ജിനി(55) പറഞ്ഞു.
താന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അക്രമി സംഘം വാതിലുകളും ജനലുകളും തകര്‍ത്തു. അവര്‍ പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ ഇ.സി. സജീഷ്, പി. ടി. മജീഷ്, സി.പി. സ്വരാജ്, മീത്തലെ പുതിയോട്ടില്‍ വരുണ്‍ എന്നിവരെ സന്ദര്‍ശിച്ച ശേഷം സിപിഎം അക്രമം അഴിഞ്ഞാടിയ ഒഞ്ചിയത്തും അദ്ദേഹം സന്ദര്‍ശനം നടത്തി. കെ.കെ. രമയുടെ വീട്ടിലെത്തിയ കുമ്മനം രാജശേഖരന് രമക്കും ആര്‍എം. പി. പ്രവര്‍ത്തകര്‍ക്കും നേരെ നടന്ന അതിക്രമങ്ങള്‍ ചോദിച്ചറിഞ്ഞു. ടി.പി. ചന്ദ്രശേഖരന്റെ ഓര്‍മ്മകള്‍ പോലും ഇല്ലാതാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് കെ.കെ. രമ പറഞ്ഞു. രമയുടെ അച്ഛന് മാധവന്, അമ്മ എന്നിവരും കുമ്മനത്തോട് അക്രമ സംഭവങ്ങള്‍ വിവരിച്ചു.
നാദാപുരം മണ്ഡലത്തിലെ ഇയ്യങ്കോട് കിഴക്കയില്‍ അനില്‍കുമാറിന്റെ വീട്ടില്‍ കുമ്മനത്തെ കാത്തു നിന്നത് ഹൃദയഭേദകമായ കാഴ്ചകളായിരുന്നു. സിപിഎം അക്രമിസംഘം വീടും അനില്‍കുമാറിന്റെ ലോറിയും തകര്‍ത്തു. അമ്മ പാറുഅമ്മയുടെ കാതിലെ ആഭരണം അക്രമികള്‍ പറിച്ചെടുത്തു. കര്‍ഷകതൊഴിലാളി പെന്ഷന് തുകയില്‍ നിന്നും ശേഖരിച്ചുവെച്ചിരുന്ന 2000 രൂപയും അക്രമികള്‍ കവര്‍ന്നെടുത്തു. എന്റെ മകനെ കൊല്ലാന്‍ വേണ്ടിയാണ് സിപിഎമ്മുകാര്‍ നടക്കുന്നതെന്ന് ഓര്‍മ്മ വെച്ച നാള് മുതല്‍ കമ്യൂണിസ്റ്റ്കാരിയായ പാറു അമ്മ പറഞ്ഞു.
കക്കട്ടിലെ ബോംബാക്രമണം നടന്ന ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്റെ വീട് സന്ദര്‍ശിച്ച ശേഷം കുറ്റ്യാടി മണ്ഡലത്തിലെ സിപിഎം അക്രമ താണ്ഡവമാടിയ നിട്ടൂരിലേക്കാണ് കുമ്മനവും സംഘവും യാത്രയായത്. നിലവിളിച്ചുകൊണ്ടാണ് വീട്ടമ്മമാര്‍ രാജശേഖരന് മുമ്പില്‍ അവര്‍ തങ്ങളുടെ ദുരിത കഥകള്‍ വിവരിച്ചത്. ”ഭീകരമായ അക്രമമാണ് നടന്നത്. പട്ടാപ്പകല്‍ ബക്കറ്റുകളില്‍ ബോംബുമായി ഇരുനൂറംഗ സംഘം വീടുകള്‍ വളഞ്ഞു.
ബോംബേറില്‍ മാരകമായി പരുക്കേറ്റവര്‍ ചികിത്സയിലാണ്.” കാലു തകര്‍ന്നവര്‍, കൈകള്‍ വെട്ടിമാറ്റപ്പെട്ടവര്‍, ബോംബേറില്‍ വീടുകള്‍ തകര്‍ന്നവര്‍ ഒക്കെ സിപിഎം അക്രമത്തിന്റെ ബാക്കി പത്രമായി നിട്ടൂരിലുണ്ട്. ”പോലീസ് അക്രമികളെ സംരക്ഷിക്കുകയാണ്. ഞങ്ങളുടെ വീട്ടില്‍ ആണ്മക്കള്ക്ക് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ഏതു സമയവും അവര്‍ കൊല്ലപ്പെട്ടേക്കാം. ഈ ആപത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണം.” – വീട്ടമ്മമാര്‍ ഒറ്റസ്വരത്തില്‍ പറഞ്ഞു.
പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇരുപത്തഞ്ചോളം ക്വാറികളിലെ മാഫിയാ സംഘമാണ് അക്രമത്തിന് നേതൃത്വം കൊടുക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാന്‍ വേണ്ടത് ചെയ്യണമെന്ന നിവേദനവും അവര്‍ കുമ്മനത്തിന് നല്കി. അക്രമത്തില്‍ പരുക്കേറ്റ കാല് തകര്‍ന്ന കിടക്കുന്ന കായക്കൂല്‍ പെരേലക്കണ്ടി ജിനിലിനെയും കുമ്മനവും സംഘവും സന്ദര്‍ശിച്ചു.
ബിജെപി മേഖലാ പ്രസിഡന്റ് വി.വി. രാജന്, ജനറല്‍ സെക്രട്ടറി പി. രഘുനാഥ്, ബിജെപി ജില്ലാ പ്രസിഡന്റ് ടി പി ജയചന്ദ്രന് മാസ്റ്റര്‍, പി. ജിജേന്ദ്രന്‍, ആര്‍എസ്എസ് പ്രാന്തീയ സേവാ പ്രമുഖ് ആ. വിനോദ്, വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന്, സേവാ പ്രമുഖ് എം. പ്രദീപന് തുടങ്ങിയ നേതാക്കള്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: