കൊച്ചി: ബംഗാളില്‍ തോറ്റതിന്റെ ക്ഷീണം കേരള ഖജനാവിന്റെ ചെലവില്‍ ദല്‍ഹി പത്രങ്ങളിലൂടെ മാറുമോ. അങ്ങനെ ശ്രമിക്കുന്നത് ശരിയാണോ. പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ പരസ്യം ദല്‍ഹിയിലെ പത്രങ്ങളില്‍ വന്‍ തുക, ഏതാണ്ട് അഞ്ചുകോടി രൂപ വരുമത്രെ, ചെലവിട്ടു പ്രസിദ്ധീകരിച്ചത് വിശാലമായ ചര്‍ച്ചയ്ക്കും വിമര്‍ശനത്തിനും വിധേയമാകുകയാണ്.
ഇടതു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു മുന്നേ ആയതിനാല്‍ ഈ പണം ഏതു ചെലവില്‍ പെടും? മുഖ്യമന്ത്രിയാകും മുമ്പ് ആന്റണി ദല്‍ഹിയില്‍ നിന്നു നടത്തിയ വിമാനയാത്രക്കൂലിയുടെ പ്രശ്നം പോലെ അതൊരു വിഷയമാകുമോ?
സിപിഎമ്മിന് പശ്ചിമബംഗാളിലെ തുടര്‍ തോല്‍വി സമ്പാദിച്ചുകൊടുത്ത വമ്പിച്ച അപകീര്ത്തിയുണ്ട്. പാര്‍ട്ടിയുടെ ദേശീയ പദവി നഷ്ടപ്പെടുമെന്നു വരെ സ്ഥിതിഗതിയെത്തിയിട്ടുണ്ട്. തകര്‍ന്ന പ്രതിച്ഛായ വീണ്ടെടുക്കേണ്ടതുണ്ട്. അതിനുള്ള അവസരമായാണ് ഈ പ്രചാരണമെല്ലാം.
നൂറ്റിപ്പത്തു സീറ്റുനേടുമെന്ന പ്രഖ്യാപിച്ച് 91 സീറ്റു നേടി വിജയിച്ച പാര്‍ട്ടിയും മുന്നണിയും നയിക്കുന്ന സര്‍ക്കാര്‍ പലകാര്യങ്ങളിലും മാതൃകകാണിയ്ക്കുമെന്നു പ്രതീക്ഷിച്ചവര്‍ക്ക് ഈ പ്രചാരണ ധൂര്‍ത്തില്‍ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്.
രണ്ടാം വര്‍ഷം പിന്നിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രചാരണങ്ങളോ എന്ന ചോദ്യം മറുവശത്തുണ്ട്, രാജ്യം ഭരിയ്ക്കുന്ന സര്‍ക്കാരിന്റെ പ്രചാരണം നാടെമ്പാടും എത്തിക്കുന്ന ആ പദ്ധതിയെ കേരളത്തിലെ ഭരണം ദല്‍ഹിയെ അറിയിക്കുന്നതുമായി എങ്ങനെ താരതമ്യം ചെയ്യാനാകുന്നുവെന്നാണ് മറു ചോദ്യം. ആം ആദ്മി പാര്‍ട്ടിയും ഇതൊക്കെ ചെയ്തില്ലേ എന്നു ചോദിച്ചാല്‍ അതാണോ സിപിഎം ആദര്‍ശവും എന്നായിരിക്കും മറു ചോദ്യം.
തീര്‍ന്നില്ല, സര്‍ക്കര്‍ ഇടതുപക്ഷത്തിന്റേതോ അതോ പിണറായി വിജയന്റേതോ എന്നും പലരും പുരികം ചുളിയ്ക്കുന്നു.
ഇടതുസര്‍ക്കാരിന്റെ സത്യപ്രതിജ്ഞ അല്ല, ‘പിണറായി വിജയന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ’യാണ് പരസ്യം. വ്യക്തിപൂജയിലേക്ക് പാര്‍ട്ടി പോകുന്നുവെന്നാണ് ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞില്ല, പരസ്യത്തിലെ കൊടിയുടെ രൂപം ‘സിംഹസ്ഥ കുംഭമേള’യെ അനുസ്മരിപ്പിക്കുന്നുവെന്നും ‘ദൈവത്തിന്റെ രാജ്യ’മാക്കാനുള്ള മാര്‍ക്സിസ്റ്റ് ഭരണം എന്ന വാക്കുകള്‍ ഏറെ ആക്ഷേപകരമായെന്നും അവര്‍ പറയുന്നു.
സത്യം അതാണ്.
കേരളത്തില്‍ ഇതാദ്യമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ അധികാാരം പിടിച്ചതുപോലുള്ള ഈ പ്രചാരണത്തിനു പിന്നില്‍ നഷ്ടമായ പ്രതിച്ഛായ തിരിച്ചു പിടിക്കാനുള്ള ശ്രമം തന്നെയാണ്. പക്ഷേ, പാര്‍ട്ടി അതെല്ലാം അങ്ങനെ പരസ്യമായി ശരിവെക്കുമ്പോള്‍ പിണറായി വിജയന് എന്ന മുഖ്യമന്ത്രിയിലേക്ക് പാര്‍ട്ടിയും സര്‍ക്കാരും കേന്ദ്രീകരിയ്ക്കുമെന്നാണ് പലരുടെയും ആശങ്ക. മുക്കാലും പുതുമുഖങ്ങളായ മന്ത്രിമാര്‍, പാര്‍ട്ടിയ്ക്കും പാര്‍ട്ടി ദേശീയ നേതാക്കള്‍ക്കും മേലേ പാര്‍ട്ടിതന്നെ പ്രതിഷ്ഠിച്ചുകൊടുക്കുന്ന പ്രതിച്ഛായ, ചുറ്റും പുതിയതും പഴയതുമായ വൈതാളിക വൃന്ദം.
മുഖ്യമന്ത്രിയുടെ സര്‍വാധിപത്യത്തിലേക്കു കാര്യങ്ങള്‍ പൂര്‍ണ്ണമായും നീങ്ങുന്നുവെന്ന് ആശങ്കപ്പെടുന്നവര്‍ പാര്‍ട്ടിയിലുണ്ട്. ‘നിങ്ങളെന്തിനെന്റെ ശരീരഭാഷ നോക്കുന്നു’വെന്ന് ചോദിച്ചു വിറപ്പിച്ച പാര്‍ട്ടി നേതാവും സര്‍വാധികാരത്തിന്റെ മേല്‍ക്കൈ നേടുന്ന ഭരണാധികാരിയും ഒന്നിയ്ക്കുന്ന പിണറായുടെ തുടര്‍കാലം കരുതലോടെ കാത്തിരിക്കുന്നുവെന്നാണ് പഴയകാല സഹപ്രവര്‍ത്തകരില്‍ ചിലര്‍ രഹസ്യമായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: