തിരുവനന്തപുരം: പതിനാലാമത് സംസ്ഥാന നിയമസഭയുടെ മുഖ്യമന്ത്രിയായി പിണറായി വിജയനും 18 മന്ത്രിമാരും ഇന്നലെ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. കേരളത്തിന്റെ 22-ാമത് മുഖ്യമന്ത്രിയാണ് പിണറായി. ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി. സദാശിവം സതപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സിപിഎം പ്രതിനിധികള്‍ മുമ്പ് അധികാരം ഏറ്റപ്പോഴത്തേതില്നിന്നു വ്യത്യസ്തമായി ദൃഢപ്രതിജ്ഞയ്ക്കു പകരം സഗൗരവത്തിലാണ് സിപിഎം-സിപിഐ മന്ത്രിമാര്‍ പ്രതിജ്ഞയെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് സഗൗരവത്തില്‍ പ്രതിജ്ഞ എടുത്തതോടെ മറ്റ് സിപിഎം-സിപിഐ മന്ത്രിമാരും അതു പിന്തുടരുകയായിരുന്നു.
എന്നാല്‍, സിപിഎം സ്വതന്ത്രനായി വിജയിച്ച കെ.ടി. ജലീല്‍ ദൈവനാമത്തിലാണ്പ്രതിജ്ഞയെടുത്തത്. ദേവസ്വം വകുപ്പിന്റെ ചുമതല വഹിക്കുന്ന കടകംപള്ളി സുരേന്ദ്രനും പ്രതിജ്ഞയെടുത്തത് സഗൗരവമായിരുന്നു. അഡ്വ. മാത്യു ടി. തോമസും, രാമചന്ദ്രന് കടന്നപ്പളളിയുമാണ് ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്ത മറ്റ് രണ്ടുപേര്‍. ദൈവനാമക്കാര്ക്ക് അണികളുടെ കൈയടി പ്രോത്സാഹനം കുറഞ്ഞത് ശ്രദ്ധേയമായി.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ചടങ്ങിനും പതിനഞ്ചുമിനിട്ടിനു മുമ്പേ വിഎസ് സദസ്സിലെത്തി. വിഎസ് എത്തിയപ്പോള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തപ്പോള്‍ പിണറായി വിജയന് ലഭിച്ചതിനേക്കാള്‍ നിറഞ്ഞകരഘോഷമായിരുന്നു.
പ്രതിജ്ഞക്കാര് പറഞ്ഞ സഗൗരവം പ്രകടിപ്പിച്ചായിരുന്നു വിഎസ്. ആരോടും ഒന്നും സംസാരിക്കാന്‍ കൂട്ടാക്കിയില്ല. സത്യപ്രതിജ്ഞയ്ക്കു മുമ്പ് വിഎസിന്റെ അടുത്തെത്തിയ പിണറായിയോടും ഗൗരവം പാലിച്ചു.
സദസ്സിന്റെ മുന്‍നിരയില്‍ ഒ. രാജഗോപാല്‍, കുഞ്ഞാലിക്കുട്ടി, കോടിയേരി ബാലകൃഷ്ണന്, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, വി.സ് അച്യുതാനന്ദന്, ദേവെ ഗൗഡ, പ്രൊഫ. പി.ജെ. കുര്യന് എന്നിവരും സത്യപ്രതിജ്ഞയ്ക്കുള്ള മന്ത്രിമാരുമായിരുന്നു സ്ഥാനം പിടിച്ചത്.
പതിവിനു വിപരീതമായി വിഐപി നിരകളില്‍ അധികവും മതമേലധ്യക്ഷന്മാരായിരുന്നു. യാക്കോബായ, ഓര്‍ത്തഡോക്സ്, മലങ്കര തുടങ്ങിയ വിവിധ സാമുദായിക അധ്യക്ഷന്മാര് ചടങ്ങില്‍ സംബന്ധിക്കുകയും സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രിയെ ആശ്ലേഷിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: