ന്യൂദല്‍ഹി: ദല്‍ഹിയില്‍ മനോരോഗിയായ 13കാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. തെക്ക് കിഴക്കന്‍ ദല്‍ഹിയിലെ പുല് പ്രഹ്ലാദ്പൂരിലാണ് ദാരുണ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയുടെ അയല്‍ക്കാരനായ കൗമാരക്കാരനാണ് പീഡിപ്പിച്ചത്. ഇയാളെ അറസ്റ്റു ചെയ്തതായി ജോയിന്റ് പോലീസ് കമ്മീഷണര്‍ ആര്.പി ഉപാധ്യായ അറിയിച്ചു.
എയിംസില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സന്ദര്‍ശിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തുമെന്നും ദല്‍ഹിയിലെ ക്രമസമാധാനം തകരാറിലായെന്നതു ശ്രദ്ധയില്‍ പെടുത്തുമെന്നും കേജരിവാള്‍ പറഞ്ഞു.
അച്ഛനും അമ്മയും നഷ്ടപ്പെട്ട പെണ്‍കുട്ടി അമ്മയുടെ ബന്ധുവിന്റെ കൂടെയാണ് താമസിക്കുന്നത്. ഈ മാസം 17ന് കുട്ടിയെ കാണാതാവുകയായിരുന്നു. വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 18ന് പുലര്‍ച്ചെ റെയില്‍വേ ട്രാക്കില്‍ അബോധാവസ്ഥയില്‍ കിടന്ന കുട്ടിയെ നാട്ടുകാരാണ് കണ്ടെത്തിയത്.
എയിംസ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി ബോധ്യപ്പെട്ടത്. ഇതേതുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമം എന്നിവ പ്രകാരം കേസ് എടുത്തു.
അതേസമയം, പീഡനത്തെക്കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന കാരണത്തില്‍ ദല്‍ഹി വനിതാ കമ്മീഷന് പുല് പ്രഹ്ലദ്പുര് പോലീസ് സ്റ്റേഷനിലേക്ക് നോട്ടീസ് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: