കണ്ണൂര്‍: ഈ വര്‍ഷത്തെ പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ അഞ്ച് ലക്ഷം വൃക്ഷതൈ നടും. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ ഒരാഴ്ചക്കാലത്ത് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവ വഴി പൊതു സ്ഥലങ്ങളിലായിരിക്കും വൃക്ഷതൈകള്‍ നടുകയെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ സ്മൃതിവനം എന്ന പേരില്‍ ഒന്നോ രണ്ടോ ഏക്കര്‍ സ്ഥലം പ്രത്യേകം കണ്ടെത്തി വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന പദ്ധതി ആവിഷ്കരിച്ച് വരുന്നതായും കലക്ടര്‍ അറിയിച്ചു. സ്ഥിരമായി വൃക്ഷതൈകള്‍ പരിപാലിച്ച് വനമായി വികസിപ്പിക്കുകയാണ് ലക്ഷ്യം.
ഗ്രാമ പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്പ്പറേഷന് എന്നിവ ആവശ്യമായ വൃക്ഷതൈകളുടെ എണ്ണം വനംവകുപ്പ് അസി. കണ്‍സര്‍വേറ്റര്‍ക്ക് (സോഷ്യല്‍ ഫോറസ്ട്രി) നല്‍കണം. ഇതനുസരിച്ച് പയ്യന്നൂര്‍, കണ്ണൂര്‍, കണ്ണവം നഴ്സറികളില്‍ നിന്ന് ആവശ്യമായ തൈകള്‍ വനംവകുപ്പ് നല്‍കും. ഒരു ഗ്രാമപഞ്ചായത്തിന് പരമാവധി 10,000 വൃക്ഷതൈകള്‍ നല്‍കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഈ പരിപാടിയില്‍ സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. വനംവകുപ്പ് അസി. കണ്‍സര്‍വേറ്റര്‍ (സോഷ്യല്‍ ഫോറസ്ട്രി) പി.ബിജു, തദ്ദേശസ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: