ലക്ഷ്മണനും, താനും വാനരമുഖ്യന്മാരും പോയി ഹോമം മുടക്കിയിട്ടുവരാം എന്നുപറഞ്ഞ് വിഭീഷണന് പുറപ്പെട്ടു. രാവണന് സ്വസ്ഥനായിരുന്നു ഹോമം നടത്താന്‍ നിര്‍മ്മിച്ച സ്ഥലമാണ് നികുംഭില. അവിടെച്ചെന്നിരുന്ന് ഇന്ദ്രജിത്ത് ഹോമമാരംഭിച്ചു. രക്തവും മാംസവും നെയ്യും ഒഴിച്ച ഹോമകുണ്ഡത്തില്‍ അഗ്നി ആളിക്കത്തിക്കൊണ്ടിരിക്കുന്നു
ഹവിസ്സുകൊണ്ടും രക്തംകൊണ്ടും തര്‍പ്പണം ചെയ്യപ്പെട്ട ആ അഗ്നിജ്വാലകള്‍ സന്ധ്യാസൂര്യനെപ്പോലെ ശോഭിച്ചു. വിഭീഷണനും വാനരന്മാരും നികുംഭില വളഞ്ഞ് കല്ലും മരങ്ങളുമൊക്കെ എറിഞ്ഞ് യുദ്ധം തുടങ്ങി. ഇന്ദ്രജിത്തിന് ഒടുവില്‍ ഹോമം നിറുത്തി പടവാളെടുത്ത് ചാടിയിറങ്ങി അവരെ തടയേണ്ടിവന്നു.
ഹോമം മുടങ്ങിയതിലുള്ള രോഷത്തോടെ മേഘനാദന് വിഭീഷണനുനേരെ ശകാരവര്‍ഷം തുടങ്ങി. ”നീയും രാക്ഷസവംശത്തില്‍ പിറന്നവനാണ്. എന്റെ ഇളയച്ഛനുമാണ്. സ്വന്തം ജ്യേഷ്ഠനേയും പുത്രന്മാരെയും മിത്രങ്ങളേയും വകവരുത്താന്‍ ശത്രുവിനു ഭൃത്യവേല ചെയ്യുന്നതോര്‍ത്താല്‍ വളരെ നന്നായി എന്നേ പറയാനുള്ളൂ.
സ്വന്തം ഗോത്രനാശം വരുത്തുന്നവര്‍ക്ക് ഗതികിട്ടുകയില്ലെന്നാണു പ്രമാണം. സ്വര്ഗലോകപ്രാപ്തി സന്തതികളില്‍ നിന്നാണ് കിട്ടുക. നീയാകട്ടെ സന്തതികളെ നശിപ്പിക്കാന്‍ ശത്രുവിനോടൊപ്പം വേല ചെയ്യുന്നു” ഇതിന് വിഭീഷണന് മറുപടി പറഞ്ഞു ”നീയും നിന്റെ പിതാവും കൂടിയാണ് വംശം മുടിക്കുന്നത്. ഞാനാകട്ടെ സൂര്യവംശജാതന്റെ സഹായത്തോടെ നമ്മുടെ വംശത്തെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: