ന്യൂദല്‍ഹി: രാജ്യത്തെ ജഡ്ജിമാരുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലോകമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കൃത്യമല്ലെന്ന് കേന്ദ്ര മന്ത്രി ഡി. വി. സദാനന്ദ ഗൗഡ. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് ലോകമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
പത്തുലക്ഷം പേര്‍ക്ക് 10 ജഡ്ജിമാര്‍ എന്നതാണ് നിലവിലെ അവസ്ഥ. ഇത് 50 ജഡ്ജിമാര്‍ എന്നതാക്കി ഉയര്‍ത്തണമെന്നാണ് ലോ കമ്മീഷന്റെ ശുപാര്‍ശ. കൂടുതല്‍ ജഡ്ജിമാരെ നിയമിക്കുന്നത് സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം ആരായുന്നതാണ്.
അതേസമയം വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ലോ കമ്മീഷന് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് വ്യക്തമാക്കുന്ന തെളിവുകളൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അതുകൊണ്ടു തന്നെ റിപ്പോര്‍ട്ട് പുനഃപരിശോധിക്കേണ്ടതുണ്ട്. നിലവില്‍ 86 ജഡ്ജിമാരെ പുതിയതായി നിയമിച്ചിട്ടുണ്ട്. ഇതുകൂടാതെ 170 ജഡ്ജിമാരെ നിയമിക്കാനും നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഗൗഡ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: