കാണ്‍പൂര്‍: ഘട്ടംപൂരിലെ ബീതര്ഗാവ് ജഗന്നാഥ ക്ഷേത്രത്തിന് അതിവിശിഷ്ടമായൊരു കഴിവുണ്ട്. വരാനിരിക്കുന്ന മണ്‍സൂണ്‍ എങ്ങനെയിരിക്കുമെന്ന് ഈ ക്ഷേത്രമേല്ക്കൂരയിലെ മധ്യത്തിലുള്ള കല്ലിന്മേല് പതിക്കുന്ന വെള്ളത്തുള്ളികള്‍ സാക്ഷ്യപ്പെടുത്തും. വെള്ളത്തുള്ളികള്‍ വലുതെങ്കില്‍ മഴക്കാലം ശക്തം. നേര്ത്തതെങ്കില് പ്രതീക്ഷിക്കാവുന്നത് കൊടും വരള്‍ച്ച.
നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിന് നാട്ടുകാര്നല്കിയിരിക്കുന്ന പേരും മഴചേര്ത്താണ്.
മഴയമ്പലം. ഗവേഷകരും ശാസ്ത്രജ്ഞരും പലകുറി കയറിയിറങ്ങിയിട്ടുണ്ടെങ്കിലും ഈ പ്രതിഭാസമെന്തെന്നതിന് വസ്തുനിഷ്ഠമായൊരു ഉത്തരത്തിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ക്ഷേത്രനിര്മ്മിതിയിലുമുണ്ടൊരു അസാധാരണത്വം.അശോക ചക്രവര്‍ത്തി രാജ്യത്തിന്റെ പലഭാഗങ്ങളിലായി സ്ഥാപിച്ച സ്തൂപങ്ങളുടെ മാതൃകയിലാണിത്.
ജന്മാഷ്ടമിയും രഥോത്സവവുമെല്ലാം കേമമായി കൊണ്ടാടുന്ന ഈ ക്ഷേത്രത്തിലെ മറ്റ് ആചാരങ്ങളിലുമുണ്ട് കൗതുകം. മഴക്കാലത്തിനു മുമ്പ് ഗ്രാമവാസികള്‍ ക്ഷേത്രമുറ്റത്ത് ഒത്തുചേര്‍ന്ന് നിരയായി ക്ഷേത്രത്തിലേക്ക് നീങ്ങും.
നല്ലൊരു മഴക്കാലത്തിനായുള്ള പ്രാര്ത്ഥനയ്ക്കാണിത്. മേല്‍ക്കൂരയിലെ വെള്ളത്തുള്ളികളും കണ്ടാണ് അവര്‍ മടങ്ങുന്നത്. കാരണം അതില്‍ നിന്നറിയാം കാത്തിരിക്കുന്നത് പേമാരിയോ വരള്‍ച്ചയോ എന്ന്. വെള്ളത്തുള്ളികള്‍ നോക്കിയുള്ള പ്രവചനം അന്ധവിശ്വാസമായാലും വിശ്വാസമായാലും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു മടങ്ങുന്ന കര്‍ഷകരുടെ ഭാഗ്യം തെളിയുമെന്ന കാര്യത്തില്‍ ഗ്രാമമുഖ്യനും ക്ഷേത്രത്തിലെ പ്രധാന പൂജാരിക്കും രണ്ടഭിപ്രായമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: