ഇരിട്ടി (കണ്ണൂര്‍): ഇരിട്ടി-മൈസൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ പെരുമ്പാടി ചെക്പോസ്റ്റിന് സമീപം ചരക്കുലോറി നിയന്ത്രണം വിട്ട് കാറിന് മുകളില്‍ മറിഞ്ഞ് കാര്‍ യാത്രക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ തല്‍ക്ഷണം മരിച്ചു. വടകര തിക്കോടി സ്വദേശികളായ ആഷിക്ക് (18), മിനാജ് (19), യാഷിന് (18) എന്നിവരാണ് മരിച്ചത്.
മിനാജ് ആഷിക്ക് യാഷിന്
വാഹനത്തിലുണ്ടായിരുന്ന ഷഹനാസ്, ഷാജഹാന് എന്നിവരെ കണ്ണൂര്‍ എകെജി ആശുപത്രിയിലും ഷഹീര്‍, സുഫൈല്‍, ജവഹര്‍ എന്നിവരെ മൈസൂര്‍ അപ്പോളോ ആശുപത്രിയിലും ബിലാലിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വടകരയില്‍ നിന്നും മൈസൂരുവിലേക്ക് വിനോദയാത്ര പുറപ്പെട്ട വടകര ചെരണ്ടത്തൂര്‍ എംഎച്ച്ബിഎസ് കോളേജിലെ ഒമ്പതംഗ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. ഇരിട്ടി മാക്കൂട്ടം ചുരം റോഡ് വഴി മൈസൂരിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിസംഘം സഞ്ചരിച്ച കെഎല്‍ 18 ബി 200 ടവേര കാറിന് മുകളിലില്‍ വിരാജ്പേട്ട ഭാഗത്തുനിന്നും വരികയായിരുന്ന കെഎ 21 എ 5171 നാഷണല്‍ പെര്മിറ്റു ലോറി മറിയുകയായിരുന്നു.
പെരുമ്പാടി ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ അമിതവേഗതയിലെത്തിയ ലോറി ചുരം ഇറക്കത്തില്‍ നിയന്ത്രണം വിട്ടു റോഡരികില്‍ നിര്‍ത്തിയ രണ്ട് ലോറികളില്‍ ഇടിച്ച ശേഷം കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. ലോറി അമിത വേഗതയില്‍ വരുന്നത് കണ്ടു ടവേര വെട്ടിച്ചു റോഡരികിലേക്ക് മാറ്റിയെങ്കിലും ലോറി കാറിന് മുകളിലേക്ക് തന്നെ മറിഞ്ഞു.
അപകട വിവരമറിഞ്ഞ് വിരാജ്പേട്ടയില്‍ നിന്നും പോലീസും അഗ്നിശമനസേനയും എത്തിയെങ്കിലും ലോറിക്കടിയില്‍പ്പെട്ട കാറില്‍ നിന്നും അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കുക ഏറെ പ്രയാസകരമായി. കാറിന്റെ മുന്‍സീറ്റിലിരുന്ന മൂന്നുപേരാണ് തല്‍ക്ഷണം മരിച്ചത്. ഗ്യാസ് കട്ടര്‍ കൊണ്ടുവന്നു വാഹനഭാഗങ്ങള്‍ പൊളിച്ചു പുറത്തെടുക്കാനുള്ള ശ്രമം വാഹനത്തിലെ ഡീസല്‍ ടാങ്കിലെ ചോര്‍ച്ച മൂലം അസാദ്ധ്യമായി.
ഒടുവില്‍ വീരാജ്പേട്ടയില്‍ നിന്നും ക്രെയിന്‍ എത്തിച്ച് മറിഞ്ഞ ലോറി വലിച്ചുമാറ്റിയ ശേഷമാണ് ഇവരെ ആശുപത്രികളില്‍ എത്തിക്കാനായത്. കുടക് എസ്പി കാത്തിക കട്ട്യാര്‍, ഡിവൈഎസ്പി കുമാര്‍ ചന്ദ്ര, സിഐ ശാന്ത മല്ലപ്പ എന്നിവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.
വീരാജ്പേട്ട താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: