ന്യൂദല്‍ഹി: കാന്‍സറിന് വഴിവെയ്ക്കുന്ന രാസവസ്തുക്കള്‍ ബ്രഡ് ഉല്‍പ്പാദനത്തിന് ഉപയോഗിക്കില്ലെന്ന് അഖിലേന്ത്യാ ബ്രഡ് മാനുഫാക്ചറേഴ്സ് അസോസിയേഷന്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അനുമതി ഉണ്ടായിരുന്നതിനാലാണ് ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചതെന്നും ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് ഇതെല്ലാം പിന്‍വലിക്കുകയാണെന്നും അസോസിയേഷന് പറഞ്ഞു. ബ്രഡിലും ബണ്ണിലും മാരക രാസപദാര്ത്ഥങ്ങളുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് ബ്രഡ് വിപണിയില്‍ വലിയ ഇടിവുണ്ടായ സാഹചര്യത്തിലാണ് നടപടി.
ബ്രഡ്, ബണ്ണ് എന്നിവ നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന പൊട്ടാസ്യം ബ്രോമൈറ്റ്, പൊട്ടാസ്യം അയൊഡൈഡ് എന്നീ രാസവസ്തുക്കള്‍ കാന്‍സറിന് കാരണമാകുമെന്ന് സിഎസ്ഇയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ബ്രഡ്, ബണ്‍ ഉല്‍പ്പാദകര്‍ വിമര്‍ശന വിധേയരായത്. വിദേശ രാജ്യങ്ങളെല്ലാം നിരോധിച്ച രാസവസ്തുക്കള്‍ ഭാരതത്തില്‍ മാത്രം ഉപയോഗിക്കുന്നതാണ് വിമര്‍ശന കാരണമായത്.
പൊട്ടാസ്യം ബ്രോമൈറ്റും പൊട്ടാസ്യം അയഡൈഡും ചേര്‍ക്കാത്ത ബ്രഡ്, ബണ്‍ ഉല്‍പ്പന്നങ്ങള്‍ മൂന്നു ദിവസത്തിനകം വിപണിയിലെത്തുമെന്നും അസോസിയേഷന് പ്രസിഡന്റ് രമേഷ് മാംഗോ അറിയിച്ചു. എന്നാല്‍ ഏതൊക്കെ രാസവസ്തുക്കളാണ് ബ്രഡുകളിലും മറ്റും ഉപയോഗിക്കുന്നതെന്ന് തിരിച്ചറിയാന്‍ നിലവില്‍ മാര്‍ഗ്ഗങ്ങളില്ല. ബഹുഭൂരിപക്ഷം കമ്പനികളുടേയും പായ്ക്കറ്റിനു പുറത്ത് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിച്ച രാസവസ്തുക്കളുടെ പേരുകള്‍ നല്‍കിയിട്ടില്ലെന്നും സിഎസ്ഇയുടെ റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: