ന്യൂദല്‍ഹി: ‘പരമാവധി പരിഷ്കാരങ്ങള്‍ വരുത്തി, ഇനിയുമുണ്ട് ഒട്ടേറെ ചെയ്യാനായി. ഇന്ന് കാര്യങ്ങള്‍ മുമ്പത്തെ പോലെയല്ല, ഭാരതം ഒരു മൂലയ്ക്ക് നില്ക്കുന്ന സ്ഥിതിയല്ല,’ പ്രധാനമന്ത്രി നരേന്ദ്ര മോദി വാള്‍സ്ട്രീറ്റ് ജേണലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഭരണത്തിന്റെ മൂന്നാം വര്‍ഷത്തിലേക്കു കടന്ന പ്രധാനമന്ത്രി മോദിയെ ന്യൂയോര്‍ക്ക് ആസ്ഥാനമായ അന്താരാഷ്ട്ര ദിനപത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ജെറാര്‍ഡ് ബേക്കറും രണ്ടുലേഖകരും ചേര്‍ന്ന് നടത്തിയ അഭിമുഖത്തിലാണ് മോദിയുടെ വിശദീകരണം. പത്രത്തിന്റെ ആഗോള എഡിഷനുകളില്‍ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചു.
അടുത്ത മാസം ആദ്യം നടത്തുന്ന വാഷിങ്ടണ്‍ സന്ദര്‍ശനത്തില്‍, അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ ഭാരതം ലോക സമ്പദ്വ്യവസ്ഥയില് കൂടുതല്‍ പ്രാമുഖ്യമുള്ള പങ്കു വഹിയ്ക്കാന്‍ തയ്യാറാണെന്ന സന്ദേശം നല്‍കുമെന്നും ഭാരതം അതിനു പ്രാപ്തമാണെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖകര്‍ അഭിപ്രായപ്പെടുന്നു.
ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശദീകരണങ്ങള്‍ ഇങ്ങനെ: ”ഫെഡറല്‍ തലത്തില്‍ നിയമങ്ങള്‍ പരിഷ്കരിക്കുന്ന പ്രക്രിയ തല്ക്കാലം കഴിഞ്ഞു. സംസ്ഥാനങ്ങള്‍ വേണ്ട ഇനി മാറ്റങ്ങള്‍ക്കു സമ്മര്‍ദ്ദമുണ്ടാക്കാന്‍, മോദി ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു. തൊഴില്‍രംഗത്തെ കടുംപിടുത്തം നിലനിര്‍ത്തുന്ന ചില നിയമങ്ങളുണ്ട്, അവയില്‍നിന്നുള്ള മോചനത്തിന് സംസ്ഥാനങ്ങളിലേക്കാണ് ഞാന്‍ നോക്കുന്നത്. ചില സംസ്ഥാനങ്ങള്‍, അവയിലേറെയും ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങള്‍, ഈ രംഗത്ത് ഏറെ മുന്നിലാണ്. തൊഴില്‍ നിയമങ്ങളുടെ പരിഷ്കാരം വ്യവസായങ്ങള്‍ക്കു വേണ്ടിയല്ല ഉദ്ദേശിയ്ക്കുന്നത്, തൊഴിലാളികള്‍ക്കു വേണ്ടിയാണ്,” നരേന്ദ്ര മോദി പറഞ്ഞു.
സംസ്ഥാനങ്ങളുടെ മേല്‍നോട്ടത്തിലും അധീനതയിലുമുള്ള ഒരു സംരംഭങ്ങളെയും വില്‍ക്കാനോ കൈമാറാനോ മോദി തയ്യാറല്ല, കാരണം. അവ സാമ്പത്തിക മേഖലയില്‍ വളരെ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നു. എന്നാല്‍, അവെയ കൂടുതല്‍ ലാഭകരമാക്കാന്‍ ആവശ്യമെങ്കില്‍ സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് മോദി പറയുന്നുവെന്ന് ലേഖകര്‍ ചൂണ്ടിക്കാട്ടുന്നു.
”ഏതു വികസ്വര രാജ്യത്തും പൊതു-സ്വകാര്യ മേഖലകളുടെ പങ്ക് വളരെ നിര്‍ണ്ണായകമാണ്. പെട്ടെന്ന് പൊതു മേഖലയില്‍നിന്ന് വിടുതല്‍ സാധ്യമല്ല, അത് ആഗ്രഹിക്കുന്നതും ശരിയല്ല,” പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കി.
അതേപോലെ സാമൂഹ്യക്ഷേമ രംഗത്തെക്കുറിച്ചും മോദിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. സബ്സിഡികള്‍ കുടുതല്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കി. അതിന്റെ വിതരണത്തില്‍ അഴിമതി ഇല്ലാതാക്കി. നേട്ടങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനത്തില്‍ അതിവേഗ മാറ്റം വരുത്തി, പത്രം വിലയിരുത്തുന്നു. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനമെത്തി. സര്‍ക്കാരിന്റെ ബജറ്റ് കമ്മി ഗണ്യമായി കുറഞ്ഞു. നാണയപ്പെരുപ്പം താണു.
വിദേശനിക്ഷേപത്തിനുണ്ടായിരുന്ന തടസങ്ങള്‍ നീക്കി. മോദിയുടെ ആഗോള പര്യടനങ്ങള്‍ വിദേശ നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷിക്കാന്‍ ഇടയാക്കി. മുന്‍ വര്‍ഷങ്ങളേക്കാള്‍ 29 ശതമാനം കൂടി, നിക്ഷേപത്തുക 40 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു, പത്രം വിശദമാക്കുന്നു.
”ഞാന്‍ അധികാരമേറ്റപ്പോള്‍ എല്ലാ മേഖലയിലെയും വിദഗ്ദ്ധരെ ക്ഷണിച്ച് അവരോട് എന്താണ് ‘ബിഗ് ബാങ്’ അവരുടെ സങ്കല്പ്പത്തിലെന്നാരാഞ്ഞു. വാസ്തവത്തില്‍ ആര്‍ക്കും വ്യക്തമായി നിര്‍വചിയ്ക്കാന്‍ കഴിഞ്ഞില്ല,” മോദി വിശദീകരിച്ചു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംവിധാനത്തിന്റെ ഭാഗമായി ഇതൊക്കെ നടപ്പാക്കുന്നതില്‍ അവര്‍ അനുഭവിച്ച തടസങ്ങള്‍ ഏറെ ഉണ്ടായിരുന്നു. മോദി അതിനെല്ലാം പരിഹാരം കണ്ടു, പത്രം പറയുന്നു. എന്നാല്‍, ചരക്കു സേവന നികുതി, ഭൂവിനിയോഗ നിയമം തുടങ്ങിയവ പാര്‍ലമെന്റിന്റെ ഉപരി സഭയില്‍ തടസപ്പെട്ടു കിടക്കുന്നതില്‍ ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തു, പത്രം തുടരുന്നു.
അമേരിയ്ക്കയുമായുള്ള മികച്ച ബന്ധം മോദിയുടെ സര്‍ക്കാരിന്റെ നേട്ടമാണ്. അതു കൂടുതല്‍ ശക്തമാകുകയും ചെയ്യുന്നു. ഭാരത റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ഒബാമ പങ്കെടുത്തത് ചരിത്ര സംഭവമാണ്. ഇരുവര്‍ക്കും സംയുക്ത കാഴ്ച്ചപ്പാടുണ്ട് പല കാര്യങ്ങളിലും. ഏഷ്യയില്‍ സാമ്പത്തിക-പ്രതിരോധ മേഖലകളില്‍ സംതുലനം ഉണ്ടാകാന്‍ ഭാരതം ശക്തിപ്പെടണമെന്ന് അമേരിയ്ക്കയ്ക്കും താല്പര്യമുണ്ട്, പത്രം വിശദീകരിയ്ക്കുന്നു.
”ചൈനയും അമേരിയ്ക്കയുമായുള്ള ബന്ധം നോക്കുമ്പോള്‍ അവര്‍ തമ്മില്‍ ഭിന്നതയുള്ള ഒട്ടേറെ മേഖലകള്‍ അവര്‍ക്കിടയില്‍ ഉണ്ടെങ്കിലും യോജിക്കുന്ന ഒട്ടേറെ രംഗങ്ങളുമുണ്ട്. ഇതാണ് പുതിയ വഴി. പരസ്പരാശ്രിത ലോകക്രമം സാദ്ധ്യമാകണമെങ്കില്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരിയ്ക്കണമെന്നു ഞാന്‍ വിശ്വസിയ്ക്കുന്നു. അതേ സമയം അന്താരാ്ഷട്ര ചട്ടങ്ങളും കരാറുകളും മാനിയ്ക്കുകയും പാലിയ്ക്കുകയും ചെയ്യേണ്ടതുമുണ്ട്,” മോദി വിശദീകരിച്ചു.
വിജയിച്ചാല്‍ അമേരിക്കയില്‍ താല്‍ക്കാലികമായി മുസ്ലിങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിന്റെ അഭിപ്രായത്തോട് ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണ്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ മോദി ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ചതായി പത്രം പറയുന്നു.
”തെരഞ്ഞെടുപ്പില്‍ പല വിഷയങ്ങളും ചര്‍ച്ചയ്ക്കു വരും. ഒരു സര്‍ക്കാര്‍ അക്കാര്യത്തില്‍ ഒരുകാരണവശാലും പ്രതികരിയ്ക്കരുത്. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പലതും ചര്‍ച്ചയാകും, ആര് എന്തു കഴിച്ചു, ആര് എന്ത് കുടിച്ചു എന്നൊക്കെ. എനിയ്ക്കെങ്ങനെ അതിനോടെല്ലാം പ്രതികരിയ്ക്കാനാവും?” മോദി ഇങ്ങനെ ചോദിച്ചപ്പോള്‍ സുവ്യക്തമായത് അദ്ദേഹത്തിലെ മികച്ച രാഷ്ട്ര തന്ത്രജ്ഞനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: