ന്യൂദൽഹി: രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിലുള്ള എല്ലാ ബസ്സുകളിലും സിസിടിവി ക്യാമറകളും ജിപിഎസ് സംവിധാനവും അപായ ബട്ടണും നിർബന്ധമാക്കിക്കൊണ്ട് വിജ്ഞാപനം പുറത്തിറക്കുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. അടുത്ത മാസം ജൂൺ 2ന് വിജ്ഞാപനം നിലവിൽ വരുന്നതോടെ രാജ്യത്ത് സർവ്വീസ് നടത്തുന്ന ലക്ഷക്കണക്കിന് ബസ്സുകളിൽ സുരക്ഷാസംവിധാനങ്ങൾ നിയമപരമാകും. 23 ൽ കൂടുതൽ സീറ്റുള്ള ബസ്സുകളിലാണ് ഇത് നിർബന്ധമാക്കുക.
അപായ ബട്ടൺ അമർത്തിയാൽ ജിപിഎസ് വഴി തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ സന്ദേശം എത്തും. ബട്ടൺ അമർത്തുമ്പോൾ സിസിടിവി ക്യാമറ പ്രവർത്തിച്ചു തുടങ്ങും. ക്യാമറയിലെ ചിത്രങ്ങൾ തൽസമയം പോലീസ് സെൻട്രൽ കൺട്രോൾ റൂമിൽ ലഭ്യമാക്കും. ബസ് വഴിമാറി സഞ്ചരിച്ചാലും ജിപിഎസ് വഴി കണ്ടെത്താനാകും.
രാജ്യതലസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ മുൻനിർത്തി പ്രത്യേക സംവിധാനങ്ങളോടുകൂടി പ്രവർത്തനം ആരംഭിച്ച ബസ് സർവ്വീസുകൾ ദൽഹിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗഡ്കരി.
നിർഭയ പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനാണ് പബ്ലിക് ബസ്സുകളിൽ സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കുന്നതെന്ന് കേന്ദ്രഗതാഗതമന്ത്രി പറഞ്ഞു. സുരക്ഷാ സംവിധാനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. മോട്ടോർ വാഹന നിയമത്തിന് കീഴിൽ കരട് കഴിഞ്ഞ മാസം തയ്യാറാക്കിയിരുന്നു.
വാഹന നിർമ്മാതാക്കളെ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കാനും കേന്ദ്രം ശ്രമം ആരംഭിച്ചിട്ടുണ്ട്. പുതുതായി പുറത്തിറങ്ങുന്ന ബസ്സുകളിൽ സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കും.
പൈലറ്റ് പദ്ധതിക്ക് പിന്നാലെ ആദ്യഘട്ടമായി രാജസ്ഥാൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ പത്ത് ലക്ഷ്വറി, പത്ത് ഓർഡിനറി ബസുകളിൽ സംവിധാനങ്ങൾ ഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: