ആലപ്പുഴ: സാമൂഹിക നീതി വകുപ്പില്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് അനധികൃതമായി നിയമിച്ചവര്‍ക്ക് യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലയളവില്‍ നിയമവിരുദ്ധമായി സ്ഥാനക്കയറ്റം നല്‍കിയത് വിവാദമാകുന്നു. ഇടത്-വലതു മുന്നണികള്‍ ഭരണ തലത്തില്‍ ഒത്തുകളിച്ചതിന്റെ വ്യക്തമായ തെളിവാണിത്.
കഴിഞ്ഞ ഇടതു ഭരണകാലത്ത് പിന്‍വാതില്‍ നിയമനത്തിലൂടെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറായി നിയമിതരായവരില്‍ ചിലരെ യാതൊരു മാനദണ്ഡവും പാലിക്കാതെ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലയളവില്‍ ജില്ലാ സാമൂഹിക നീതി ആഫീസറായും ഒരാളെ അസി. ഡയറക്ടറായും നിയമിച്ചതാണ് വിവാദമായിരിക്കുന്നത്.
ചില ക്രൈസ്തവ ലോബികളുടെ ശക്തമായ ഇടപെടലുകളാണ് അനാഥാലയങ്ങളുടെ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ചുമതലയുള്ള വകുപ്പിലെ നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കാരണമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
വിവാദനായകനായ ഒരു അഡീഷണല്‍ ചീഫ് സെക്രട്ടറിയാണത്രെ ഇതിനു പിന്നില്‍ ചരടുവലിച്ചത്. ഇയാളുടെ ബന്ധുവും അനധികൃത നിയമനവും സ്ഥാനക്കയറ്റവും ലഭിച്ചവരില്‍ ഉള്‍പ്പെടും.
പി.കെ. ശ്രീമതി വകുപ്പുമന്ത്രിയായിരിക്കെയാണ് പിഎസ്സിയെ നോക്കുകുത്തിയാക്കി മറ്റു സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന 14 വനിതകളെ വനിതാ പ്രൊട്ടക്ഷന്‍ ആഫീസര്‍മാരായി നിയമിച്ചത്.
ഇങ്ങനെ നിയമനം ലഭിക്കുന്നവര്‍ എംഒപി പരീക്ഷ പാസ്സാകണമെന്ന ചട്ടവും ലംഘിച്ച് അപ്പര്‍ ഡിവിഷന് ക്ലാര്‍ക്കുമാരായി ജോലി ചെയ്തിരുന്ന ഇവര്‍ക്ക് തിരുവനന്തപുരം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റില് പരിശീലനം നല്‍കുക മാത്രമാണുണ്ടായത്.
തുടര്‍ന്ന് ഇവരില്‍ ചിലരെ നാലുവര്‍ഷത്തിനകം സാമൂഹിക നീതി വകുപ്പ് ജില്ലാ ആഫീസര്മാരായും നിയമിച്ചു.
വകുപ്പില്‍ പത്തുവര്‍ഷം സര്‍വ്വീസും എംഎസ്ഡബ്ല്യൂ അല്ലെങ്കില്‍ സോഷ്യാളജിയില്‍ മാസ്റ്റര്‍ ബിരുദവും വേണം ജില്ലാ ആഫീസര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇതും ലംഘിച്ചു. പിന്നീട് ഇതില്‍ ഒരാളെ ഒരു വര്‍ഷത്തിനകം അസി. ഡയറക്ടറായും നിയമിച്ചു. സര്‍ക്കാര്‍ ഏതായാലും സംഘടിത മത ന്യൂനപക്ഷ വിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ വഴിവിട്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ വകുപ്പ് മന്ത്രിമാര്‍ക്ക് ഒരേ മനസ്സാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം നടപടികള്‍.
സാമൂഹിക നീതി വകുപ്പില്‍ നിരവധി വര്‍ഷങ്ങളുടെ സര്‍വ്വീസുള്ള പ്രോഗ്രാം ആഫീസര്‍മാര്‍, സെക്ഷന്‍ ഓഫീസര്‍മാര്‍, സൂപ്രണ്ടുമാര്‍ തുടങ്ങി നിരവധി ജീവനക്കാരെ മറികടന്നാണ് ഇത്തരം നിയമനങ്ങളും സ്ഥാനക്കയറ്റവും നടക്കുന്നതെന്നതാണ് മറ്റൊരു കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: