കണ്ണൂര്‍: കോണ്‍ഗ്രസ് വിമത നേതാവ് പി.കെ.രാഗേഷ് കോണ്‍ഗ്രസ് എസ്സില്‍ ചേരാനൊരുങ്ങുന്നതായി സൂചന. സിപിഎമ്മില്‍ ചേരാനാണ് നേരത്തെ നീക്കം നടന്നതെങ്കിലും അനുയായികളില്‍ ഭൂരിപക്ഷത്തിനും താല്പര്യമില്ലാത്തതിനാല് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് എസ്സില്‍ ചേരാന്‍ തീരുമാനിച്ചത്. രാഗേഷിന്റെ നീക്കത്തിന് സിപിഎം നേതൃത്വവും പച്ചക്കൊടി വീശിയിട്ടുണ്ട്. കോണ്‍ഗ്രസ് എസ്സില്‍ ചേരുന്നത്് സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിയായി ചുമതലയേറ്റ രാമചന്ദ്രന് കടന്നപ്പള്ളി കണ്ണൂരില്‍ തിരിച്ചെത്തിയ ശേഷം തുടര്‍ ചര്‍ച്ച നടത്താനാണ് തീരുമാനം. സംസ്ഥാന പ്രസിഡണ്ട് സ്ഥാനം ലഭിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് എസ്സിലേക്ക് പോകുന്നതിനെ പി.കെ.രാഗേഷിന്റെ അനുയായികളും എതിര്‍ക്കുന്നില്ല. നിലവില്‍ രാമചന്ദ്രന് കടന്നപ്പള്ളിയാണ് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട്. നാമമാത്രമായ അണികള്‍ മാത്രമുള്ള കോണ്‍ഗ്രസ് എസ്സിന് രാഗേഷിന്റെ സാന്നിധ്യം മുതല്‍ക്കൂട്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസ്സ് എസ്സിലുള്ള അത്രയും തന്നെ അണികള്‍ രാഗേഷിന്റെയും കൂടെയുണ്ടെന്നാണ് കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് എസ് എന്ന പാര്‍ട്ടി ഇപ്പോള്‍ നിലനില്‍ക്കുന്നത് തന്നെ കടന്നപ്പള്ളിയുടെ വണ്മാന് ഷോയിലൂടെയാണ്. ദീര്‍ഘകാലം കോണ്‍ഗ്രസ് എസ്സിന് ഇടതു മുന്നണിയില്‍ സാന്നിധ്യം ലഭിക്കണമെങ്കില്‍ ശക്തനായ ഒരു നേതാവിന്റെ സാന്നിധ്യം ആവശ്യമാണെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കകത്തുള്ളത്. കോണ്‍ഗ്രസ് എസ്സിലൂടെ പി.കെ.രാഗേഷിനെ എല്ഡിഎഫിലെത്തിച്ചാല് കോര്പറേഷന് ഭരണം അഞ്ച് വര്‍ഷവും കൈപ്പിടിയിലൊതുക്കാമെന്നും സിപിഎം കണക്കുകൂട്ടുന്നു. 55 അംഗങ്ങളുള്ള കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫും യുഡിഎഫും 27 സീറ്റുകള്‍ വീതമാണ് നേടിയത്. വിമതനായി മത്സരിച്ച് ജയിച്ച പി.കെ.രാഗേഷിന്റെ പിന്തുണയോടെയാണ് സിപിഎമ്മിലെ പി.കെ.ലത കോര്പറേഷന് മേയറായത്. പി.കെ.രാഗേഷ് എല്‍ഡിഎഫിലെത്തിയതിന് ശേഷം കോര്പറേഷന് വൈസ് ചെയര്മാന് സമീറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് എല്‍ഡിഎഫ് പദ്ധതിയിടുന്നത്. നിലവിലുള്ള വൈസ് ചെയര്‍മാനെ പുറത്താക്കി പി.കെ.രാഗേഷിനെ തല്‍സ്ഥാനത്ത് കൊണ്ടു വരാനും നീക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: