കണ്ണൂര്‍: കണ്ണൂരിന്റെ ചരിത്രം അനാവരണം ചെയ്ത് കണ്ണൂര്‍ കോട്ടയില്‍ ആരംഭിച്ച ലൈറ്റ് ആന്റ് സൗണ്ട് ഷോ കാണാന്‍ ജനത്തിരക്കേറി. ശബ്ദവും വെളിച്ചവും ചേര്‍ന്നുളള ഷോ ഏതാനും ദിവസം മുമ്പാണ് ആരംഭിച്ചത്. ഡിടിപിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഷോ കാലവര്‍ഷം എത്തുന്നതുവരെ ദിവസവും വൈകുന്നേരം 7മണിക്ക് പ്രദര്‍ശനം തുടങ്ങും. മഴ വന്നാല്‍ പ്രദര്‍ശനം നടത്താന്‍ ബുദ്ധിമുട്ടുവരുമെന്നതിനാല് ജൂണ്‍ നാലുവരെ പ്രദര്‍ശനം സൗജന്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്.
ആദ്യമെത്തി പ്രവേശനകൂപ്പണ്‍ കൈപ്പറ്റുന്ന 150 പേര്‍ക്ക് ദിവസവും പ്രവേശനം ലഭിക്കുന്നത്. വൈകിട്ട് 5.30 മുതല്‍ കോട്ടയുടെ കവാടത്തില്‍ പാസ് വിതരണം ചെയ്ത് വരുന്നുണ്ട്.
53 മിനുട്ട് ദൈര്‍ഘ്യമുളള ഷോയാണ് സജ്ജീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ കോട്ടയുടേയും കണ്ണൂരിലെ രാജവംശങ്ങളുടേയും വിദേശാധിപത്യത്തിന്റെയും ചരിത്രം അനാവരണം ചെയ്യുന്നതാണ് പ്രദര്‍ശനം. 150 പേര്‍ക്ക് ഒന്നിച്ച് ഷോ കാണാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. നിധി തേടിയെത്തുന്ന 2 കളളന്മാരുടെ സംസാരത്തിലൂടെ തുടങ്ങി ചരിത്രം കഥയുടെ രൂപത്തില്‍ അവതരിപ്പിച്ചു കൊണ്ടാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ മികച്ച ലൈറ്റ് ആന്റ് സൗണ്ട് ഷോകളില്‍ ഒന്നാണ് കോട്ടയില്‍ ഒരുക്കിയിരിക്കുന്നതെന്ന് കെടിഡിസി അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: