തിരുവനന്തപുരം: വികസനം ജനങ്ങളുടെ ആവശ്യമാണെന്നും ജനപങ്കാളിത്തത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നും നിയുക്ത എംഎല്‍എ ഒ.രാജഗോപാല്‍ പറഞ്ഞു. ഇതിനായി ഭരണ സംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാകണം.
കൂടാതെ പൊതുപ്രവര്‍ത്തകര്‍ ആനുകൂല്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര പദ്ധതികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും കേന്ദ്ര പരസ്യ ദൃശ്യ പ്രചാരണ വിഭാഗം സംഘടിപ്പിക്കുന്ന പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങള്‍ സര്‍ക്കാരിന് പ്രതികൂലമായ വാര്‍ത്തകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കുത്തക മാധ്യമങ്ങള്‍ നിഷേധാത്മകമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെറിയ വീഴ്ചകള്‍ കണ്ടെത്തി പെരുപ്പിച്ച് വാര്‍ത്തയാക്കുകയും ചെയ്യുന്നു. ഇതിന്റെ ദുരന്തഫലം നമുക്ക് സമൂഹത്തില്‍ കാണാനാകും.
സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന വികസന ക്ഷേമ പദ്ധതികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം കൊടുക്കണം. കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണം. അട്ടപ്പാടി പോലുള്ള സ്ഥലങ്ങളിലെ ആദിവാസികളെ മുന്‍നിര്‍ത്തി കോടീശ്വരന്മാരായ ഉദ്യോഗസ്ഥന്മാരുണ്ട്.
അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ആദിവാസികളെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിട്ടതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അട്ടപ്പാടി.
ഇത്തരം കുഴപ്പങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ ജനങ്ങള്‍ സത്യം അറിയണം. അവരെ സത്യം അറിയിക്കേണ്ട ചുമതല മാധ്യമങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തു നിന്ന് ദാരിദ്ര്യം ഇല്ലായ്മ ചെയ്യാന്‍ വാശിയോടെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. സാധാരണക്കാരനും ദരിദ്രനും ബാങ്കുകളെ ആശ്രയിച്ച് കുറഞ്ഞ പലിശയ്ക്ക് പണം കടം വാങ്ങി കച്ചവടം ചെയ്ത് ഉപജീവനം നടത്തുന്നു. രണ്ടുവര്‍ഷം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ എന്തു ചെയ്തു എന്ന് ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്ക് അടുത്തറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡയറക്ട്റേറ്റ് ഓഫ് ഫീല്‍ഡ് പബ്ലിസിറ്റി റീജിയണല്‍ ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍ എം.ആര്. ഗോപന്, പിഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ എം. നീതു സോന, ലീഡ് ഡിസ്ട്രക്ട് മാനേജര്‍ പി.ആര്. ഉണ്ണികൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു. ഫീല്‍ഡ് എക്സിബിഷന് ഓഫീസര്‍ എല്‍.സി. പൊന്നുമോന് സ്വാഗതവും ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എ. ബീന നന്ദിയും പറഞ്ഞു.
കേന്ദ്രഭരണ നേട്ടങ്ങള്‍ വിവരിച്ച് പ്രദര്‍ശനം
തിരുവനന്തപുരം: ഭരണനേട്ടങ്ങള്‍ എടുത്തുകാട്ടി കേന്ദ്രസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തില്‍ പ്രദര്‍ശനം. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഫോട്ടോപ്രദര്‍ശനത്തിന് ഇന്നലെ വൈകിട്ടാണ് തലസ്ഥാനത്ത് തുടക്കമായത്. ഡയറക്ടറേറ്റ് ഓഫ് ഫീല്‍ഡ് പബ്ലിസിറ്റി, ആകാശവാണി, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, സോംഗ് ആന്റ് ഡ്രാമാ ഡിവിഷന് എന്നിവര്‍ സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങളാണ് ഫോട്ടോ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അന്താരാഷ്ട്ര യോഗാദിനം മുതല്‍ സാമ്പത്തികരംഗത്ത് കൈവരിച്ച നേട്ടങ്ങളും ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികളും പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
യുവാക്കളെ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും ഡിജിറ്റല്‍ ഇന്ത്യ, വിവിധ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍, ആരോഗ്യപദ്ധതികള്‍, പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായുള്ള പദ്ധതികള്‍ എന്നിവയും സ്ഥാനം പിടിച്ചു. ചുരുക്കത്തില്‍ പ്രത്യാശയുടെ പുതുവെളിച്ചം പകരുന്ന പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്. കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ട്റേറ്റ് സമീപപ്രദേശങ്ങളില്‍ കേന്ദ്ര പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് സെമിനാറുകളും ചര്‍ച്ചയും പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്നു.
ഇന്നു വൈകിട്ട് നാലിന് തിരുവനന്തപുരം ആകാശവാണിയുടെ ആഭിമുഖ്യത്തില്‍ വര്‍ക്കല നാട്യവേദി നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കും. മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന പ്രദര്‍ശനം 28ന് ശനിയാഴ്ച് സമാപിക്കും. പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: