മാനന്തവാടി : സംസ്ഥാനത്ത് സിപിഎം അക്രമത്തില്‍ ജീവന് നഷ്ടപ്പെടുകയും സ്വത്ത് നശിക്കുകയും ചെയ്ത സംഭവങ്ങളെകുറിച്ച് അന്വേഷണം നടത്താന്‍ സംയുക്ത പാര്‍ലമെന്ററി വസ്തുതാന്വേഷണസംഘത്തെ സംസ്ഥാനത്തേക്ക് അയക്കണമെന്നും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
വയനാട് ജില്ലയില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎം നടത്തിയ അക്രമസംഭവങ്ങളില്‍ പരിക്കേല്‍ക്കുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്തവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ മാനന്തവാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരമേറ്റയുടന്‍ പിണറായി വിജയന് നടത്തിയ പ്രഖ്യാപനങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അക്രമമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സംയുക്ത രാഷ്ട്രീയ പ്രതിനിധിസംഘത്തെ അയക്കണം. മനുഷ്യാവകാശ കമ്മീഷന്, ബാലാവകാശ കമ്മീഷന്, വനിതാ കമ്മീഷന്, എന്നീ സംഘടനകളും ഇത്തരം വിഷയത്തില്‍ ഇടപെടണം. അക്രമസംഭവങ്ങളില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് അനാസ്ഥ കാണിക്കുകയാണ്. അക്രമികളുടെ ഭാഗം ചേര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ് പോലീസ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് ദിവസം സിപിഎമ്മുകാര്‍ അക്രമിച്ച തലപ്പുഴ 43 ലെ ഷിഖില്‍, ഷിജില്‍ എന്നിവരുടെ വീടും തെരഞ്ഞെടുപ്പ് തലേന്ന് പനവല്ലിയില്‍ ആക്രമിക്കപ്പെട്ട സുനിലിന്റെ വീടും കല്‍പ്പറ്റ കരണിയില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചോമാടി വനവാസി കോളനിയിലെ വിഷ്ണുവിന്റെ വീടും കുമ്മനം സന്ദര്‍ശിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്, ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍, പി.സി. മോഹനന് മാസ്റ്റര്‍, കെ.മോഹന്‍ദാസ്, പി.ജി. ആനന്ദ്കുമാര്‍, കെ. സദാനന്ദന്, കണ്ണന് കണിയാരം തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: