കൊച്ചി: ദളിത് നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ ആരോപണ വിധേയരായ യുഡിഎഫ് നേതാവിനെയും മകനെയും ആരോപണമുന്നയിച്ച പൊതുപ്രവര്ത്തകന് ജോമോന് പുത്തന്‍പുരക്കലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.കെ.പി. പ്രകാശ് ബാബു. ഒരു മാസമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേസ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണം.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ ഒന്നിന് രാവിലെ 10ന് എഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. മൂന്ന്, നാല് തീയതികളില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ജിഷയുടെ കൊലപാതകത്തില്‍ പെരുമ്പാവൂരിലെ ഉന്നതനായ യുഡിഎഫ് നേതാവിന് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ജോമോന് പുത്തന്‍പുരക്കല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ ആളുകളെയും ചോദ്യം ചെയ്യുന്ന പോലീസ് പരാതിയില്‍ പറയുന്ന നേതാവിനെയും മകനെയും പരാതിക്കാരനെയും ചോദ്യം ചെയ്യാത്തത് ദുരൂഹമാണ്.
1990 മുതല്‍ 15 ദളിത് കൊലപാതകങ്ങളാണ് എറണാകുളം ജില്ലയില്‍ നടന്നത്. ഒരു കേസിലും പ്രതികളെ പിടികൂടിയിട്ടില്ല. മുഴുവന്‍ കേസുകളും കേന്ദ്ര ഏജന്‍സിക്ക് കൈമാറണം. ജിഷയുടെ ഘാതകരെയും രക്ഷപ്പെടുത്താനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
ഒരു മാസമാകുമ്പോഴും യാതൊരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. തെളിവുകള്‍ നശിപ്പിച്ച് കേസ് അട്ടിമറിക്കുകയാണ് പോലീസ് ചെയ്തത്. ഉത്തരേന്ത്യയിലേക്ക് നോക്കി ദളിത് പ്രേമം പറഞ്ഞു നടക്കുന്നവരെ ഇപ്പോള്‍ കാണാനില്ല. പ്രതികളെ പിടിക്കാത്ത സാഹചര്യത്തില്‍ എല്‍ഡിഎഫ് സമരം അവസാനിപ്പിച്ചത് എങ്ങനെയാണെന്നും പ്രകാശ് ബാബു ചോദിച്ചു. ജില്ലാ പ്രസിഡണ്ട് ദിനില്‍ ദിനേശ്, ജില്ലാ ജനറല്‍ സെക്രട്ടറി അഭിലാഷ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: