തിരുവനന്തപുരം: രമേശ് ചെന്നിത്തല നിയമസഭാ പ്രതിപക്ഷ നേതാവായേക്കും. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കുന്നതില്‍ ഉമ്മന്‍ചാണ്ടി എതിരു നില്‍ക്കില്ലെന്നാണ് വിവരം. ഇക്കാര്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ സമവായത്തിലെത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ പ്രതിപക്ഷ നേതാവിനെ ചൊല്ലി തമ്മില്‍ തല്ലേണ്ടെന്ന് കോണ്‍ഗ്രസില്‍ നേതാക്കള്‍ പൊതു ധാരണയിലായിട്ടുണ്ട്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ്സ് നിയമസഭാ അംഗങ്ങളുടെ ആദ്യയോഗം ഞായറാഴ്ച രാവിലെ 11 മണിക്ക് പാര്‍ട്ടി ആസ്ഥാനത്ത് ചേരും. പ്രതിപക്ഷ നേതാവിനെ ഈ യോഗത്തില്‍ പ്രഖ്യാപിക്കും. ഹൈക്കമാന്‍ഡിനെ പ്രതിനിധീകരിച്ച് മുന്‍ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്നിക്, സെക്രട്ടറി ദീപക് ബാബറിയ എന്നിവര്‍ പങ്കെടുക്കും.
ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് എ ഗ്രൂപ്പില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഐ ഗ്രൂപ്പില്‍ നിന്ന് കെ. മുരളീധരന്, വി.ഡി. സതീശന് എന്നിവരുടെയും പേരുകളും ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ വന്‍ തോല്‍വിയില്‍ നഷ്ടം ഉമ്മന്‍ചാണ്ടിക്കായിരുന്നു. എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളെല്ലാം തോറ്റതോടെ പാര്‍ട്ടിയിലും ഉമ്മന്‍ചാണ്ടിയുടെ ശക്തി ചോര്‍ന്നിരിക്കുകയാണ്.
യുഡിഎഫ് മന്ത്രിസഭയില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായിരുന്ന കെ. ബാബു, ഉമ്മന്‍ചാണ്ടിക്കുവേണ്ടി നിയമസഭയ്ക്കകത്തും പുറത്തും പൊരുതിയിരുന്ന ഡൊമിനിക് പ്രസന്റേഷന്, കെ. ശിവദാസന്‍ നായര്‍, പി.സി. വിഷ്ണു നാഥ് എന്നിവരും കുന്ദമംഗലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദിക്കും പരാജയപ്പെട്ടിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി. ജോസഫ്, ഷാഫി പറമ്പില്‍ എന്നിവരാണ് എ ഗ്രൂപ്പില്‍ നിന്ന് ജയിച്ച പ്രമുഖര്‍.
എന്നാല്‍ ഐ ഗ്രൂപ്പിന് തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടായില്ല. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും പ്രതിപക്ഷ സ്ഥാനത്തേക്കില്ലെന്നും ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞിരുന്നു. ഐ ഗ്രൂപ്പിനാണ് നിലവില്‍ എംഎല്‍എമാര്‍ കൂടുതല്‍. കൂടുതല്‍ തര്‍ക്കത്തിന് വഴി വയ്ക്കാതെ ഉമ്മന്‍ചാണ്ടി തന്നെ ചെന്നിത്തലയുടെ പേര് നിര്‍ദ്ദേശിച്ചേക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: