ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി വീണ്ടും രംഗത്ത്. ഗവർണർ സ്ഥാനത്ത് നിന്നും രഘുറാം രാജനെ ഉടൻ നീക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു.
അതിപ്രധാനമായ സാമ്പത്തിക വിവരങ്ങള്‍ ചിക്കാഗോ സര്‍വകലാശാലയുടെ ഇ-മെയില്‍ വഴി അയച്ചത് ബിജെപി സര്‍ക്കാറിനെ പരസ്യമായി അപകീര്ത്തിപ്പെടുത്താനിടയാക്കിയതായി സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ പറയുന്നു.
ഉയര്‍ന്ന സര്‍ക്കാര്‍ പദവിയിലിരിക്കേ, അദ്ദേഹം തന്‍െറ ഗ്രീന്‍ കാര്‍ഡ് പുതുക്കാന്‍ യുഎസ് സന്ദര്‍ശനം നടത്തി. മാത്രമല്ല, ആഗോള സമ്പദ്ഘടനയില്‍ അമേരിക്കന്‍ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന 30 പേരടങ്ങുന്ന ഒരു യുഎസ് സംഘത്തിലെ അംഗമാണ് രഘുറാം രാജന് എന്നും സ്വാമി കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയത് ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ഹാനികരമായി ബാധിച്ചു. പലിശനിരക്ക് ഉയര്‍ത്തുന്നതിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കിയില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ നയം തന്നിഷ്ടപ്രകാരമുള്ളതും ദേശവിരുദ്ധവുമാണെന്നും സ്വാമി കത്തിൽ പറയുന്നു.
എന്നാൽ ഇതേ സമയം ആര്‍ബിഐ ഗവര്‍ണര്‍ അടക്കമുള്ളവര്‍ക്കെതിരായ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജെയ്റ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: