തിരുവനന്തപുരം: ദക്ഷിണമേഖലാ എഡിജിപിയായി ബി. സന്ധ്യ ചുമതലയേറ്റു. എഡിജിപിയായിരുന്ന കെ. പത്മകുമാറിന് പകരമാണ് സന്ധ്യയുടെ നിയമനം. പത്മകുമാറിന് പകരം ചുമതല നല്‍കിയിട്ടില്ല. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേകസംഘത്തിന്റെ ചുമതല ബുധനാഴ്ച സന്ധ്യക്ക് കൈമാറിയിരുന്നു.
ജിഷ വധക്കേസ് ഇനി ആദ്യം മുതല്‍ അന്വേഷിച്ചു തുടങ്ങേണ്ടി വരുമെന്ന് ചുമതലയേറ്റശേഷം സന്ധ്യ പ്രതികരിച്ചു. സന്ധ്യ ഇന്ന് പെരുമ്പാവൂരില്‍ കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിക്കും. പോലീസ് ആസ്ഥാനത്തെ മോഡണൈസേഷന്‍ ചുമതല വഹിച്ചുവരികയായിരുന്നു ബി. സന്ധ്യ.
നേരത്തെ എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജിഷ വധം അന്വേഷിച്ചിരുന്നത്. പുതിയ അന്വേഷണസംഘത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തന്റെ നിലവിലെ ചുമതല കൊണ്ടു സാധ്യമാകില്ലെന്ന് സന്ധ്യ മുഖ്യമന്ത്രിയെ കണ്ട് ധരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് തീരുമാനം. പഴയ അന്വേഷണസംഘത്തെ പൂര്‍ണ്ണമായും പിരിച്ചുവിട്ടിട്ടുണ്ട്.
സോളാര്‍ കേസിലെ വിവാദനായിക സരിത എസ്. നായരുമായി ബന്ധപ്പെട്ട ചില വിവാദങ്ങളില്‍ പത്മകുമാര്‍ ഉള്‍പ്പെട്ടിരുന്നു. പെണ്‍വിഷയത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥന് പീഡനകേസിന്റെ ചുമതല നല്‍കിയതിനെതിരെ എംപി പി.കെ. ശ്രീമതിയടക്കം രംഗത്ത് വന്നിരുന്നു. മുമ്പ് സിപിഎം ഭരണകാലത്ത് പാര്‍ട്ടിയുടെ വിശ്വസ്തനായിരുന്ന പത്മകുമാറിന് അര്‍ഹമായ പദവി നല്‍കാമെന്ന ഉറപ്പോടെയാണ് സ്ഥാനചലനം.
ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് സദാനന്ദനെ ആരോഗ്യവകുപ്പ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: