കൊച്ചി : സംസ്ഥാനത്ത് 2000 സിസിയ്ക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു. എന്നാല്‍ പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളെ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിയില്‍ ഹൈക്കോടതി ഇടപെട്ടില്ല.
ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് തടഞ്ഞുകൊണ്ടുള്ള ട്രൈബ്യൂണല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് എറണാകുളം കളമശേരിയിലെ നിപ്പോണ്‍ മോട്ടോര്‍ കോര്പ്പറേഷന് പ്രൈവറ്റ് ലിമിറ്റഡ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.ബി. സുരേഷ് കുമാറാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്.
ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട സിംഗിള്‍ബെഞ്ച് ഹരിത ട്രൈബ്യൂണലിന്റെ വിധിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനാകുമോ എന്നാണ് ആദ്യം പരിശോധിച്ചത്.
ട്രൈബ്യൂണലിന്റെ അപ്പീല്‍ പരിഗണിക്കേണ്ടത് സുപ്രീം കോടതിയാണെങ്കിലും ഭരണഘടനാ കോടതികള്‍ക്ക് ഇടപെടാമെന്ന് മദ്രാസ് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും നിര്‍ദ്ദേശമുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇത്തരം ഒരു വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെങ്കില്പോലും ഹൈക്കോടതിക്ക് മാറി നില്ക്കാനാവില്ലെന്ന ആമുഖത്തോടെയാണ് സിംഗിള്‍ബെഞ്ച് ഹര്‍ജിയില്‍ ഇടപെട്ടത്.
ഹര്‍ജി പരിഗണിക്കവെ ഉത്തരവ് വാഹന ഉടമകളെയും പ്രതിസന്ധിയിലാക്കിയെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: