ഇന്ദ്രജിത്ത് യുദ്ധക്കളത്തില്‍ തിരിച്ചെത്തി. മേഘനാഥന്റെ നേരെ ലക്ഷ്മണന് ശരജാലങ്ങള്‍ ചൊരിഞ്ഞു. അതൊക്കെ ശരങ്ങള്‍കൊണ്ടുതന്നെ തകര്‍ത്തിട്ട് മേഘനാഥന് വിളിച്ചുപറഞ്ഞു. ”രണ്ടു പ്രാവശ്യം നീയെന്റെ പരാക്രമം കണ്ടതല്ലേ? ഇന്ന്ഞാന് നിന്റെഉടല് ജന്തുക്കള്‍ക്ക് ഭക്ഷണമാക്കും.” വില്ലാളിയായ ഇന്ദ്രജിത്ത് വായുവേഗത്തില്‍ ബാണപ്രയോഗം തുടങ്ങി.
സൗമിത്രിക്ക് ശരിക്കും ദേഹമാസകലം മുറിവേറ്റു. അടുത്തുനിന്ന ഹനുമാന്റെമേലും വിഭീഷണന്റെമേലും കുറെ അസ്ത്രങ്ങള്‍ തറച്ചുകയറി. ലക്ഷ്മണന്റെ പടച്ചട്ട ഛിന്നഭിന്നമായി. വര്‍ദ്ധിതവീര്യത്തോടെ ലക്ഷ്മണനും അസ്ത്രപ്രയോഗമാരംഭിച്ചു. അഞ്ചുബാണംകൊണ്ട് ഇന്ദ്രജിത്തിന്റെ തേരു പൊടിച്ചു. കുതിരകളേയും സാരഥിയേയും കൊന്നു. ഇന്ദ്രജിത്തിന്റെ വില്ലു മുറിച്ചു. അപ്പോളവന് പുതിയ വില്ലുമെടുത്ത് മറ്റൊരു തേരില്‍ കയറി യുദ്ധം തുടര്‍ന്നു.
രണ്ടുപേരും അവരവരുടെ അസ്ത്രപ്രയോഗസാമര്‍ത്ഥ്യം നന്നായി പ്രകടിപ്പിച്ചപ്പോള്‍ കാണികള്‍ അത്ഭുതപ്പെട്ടു. പണ്ടൊരിക്കലും ഇങ്ങനെയൊരു യുദ്ധം ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല എന്ന് എല്ലാവരും പുകഴ്ത്തി. തളരാതെ പതറാതെ മൂന്നുദിവസം ഇങ്ങനെ പോര് നീണ്ടുനിന്നു. രണ്ടുപേരില്‍ ആരാണ് സമര്ത്ഥന് എന്നു നിശ്ചയിക്കാനാകാത്ത അവസ്ഥ. ഇനി വൈകിക്കണ്ട എന്ന് ലക്ഷ്മണന് തീരുമാനിച്ചു. ഐന്ദ്രാസ്ത്രമെടുത്ത് ശ്രീരാമപാദങ്ങളെ ധ്യാനിച്ചുകൊണ്ട് മേഘനാദനുനേരെ തൊടുത്തുവിട്ടു. അത് അവന്റെ കണ്ഠം ഛേദിച്ചശേഷം സമുദ്രജലത്തില്‍ സ്വയം കഴുകിയിട്ട് തിരിയെവന്ന് ലക്ഷ്മണന്റെ ആവനാഴിയില്‍ പ്രവേശിച്ചു.
രാവണിയുടെ ഉടല് ഭൂമിയില്‍ വീണതോടെ ദേവലോകത്ത് സന്തോഷാരവം മുഴങ്ങി. എല്ലാവരുടെ ദുഃഖവും തീര്‍ന്നു. അപ്സരസ്സുകള്‍ പൂമഴ ചൊരിഞ്ഞു. ദേവേന്ദ്രന്റെ ആയിരം കണ്ണുകളും തിളങ്ങി. ലക്ഷ്മണനെ പുകഴ്ത്തിക്കൊണ്ട് സ്തുതി ഗീതങ്ങള്‍ പാടി. ദുന്ദുഭിയും പെരുമ്പറയും മുഴങ്ങാന്‍ തുടങ്ങി. ബ്രഹ്മാവിനും സന്തോഷമായി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: