ന്യൂദല്‍ഹി: ഫ്രാന്‍സില്‍ നിന്നും ഭാരതം 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ചുള്ള അന്തിമ നടപടിക്രമങ്ങള്‍ അടുത്തമാസം പൂര്‍ത്തിയാകും. 60,000 കോടി രൂപ മുടക്കിയാണ് റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴാണ് 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്.
നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും അടുത്തമാസത്തോടെ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്നും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. റഫേല്‍ നിര്‍മ്മാതാക്കളായ ദാസാള്ട്ട് കമ്പനി അധികൃതരുമായി ഭാരതത്തിലെയും ഫ്രാന്‍സിലെയും വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരാണ് ചര്‍ച്ചകള്‍ നടത്തുന്നത്. ഏത് ഇടപാടിനും ആറുമാസം മുതല്‍ എട്ടുമാസം വരെയെടുക്കുമെന്നും ഇക്കാര്യത്തില്‍ താമസം വന്നിട്ടില്ലായെന്നും പരീക്കര്‍ പറഞ്ഞു.
നടപടിക്രമങ്ങള്‍ ആരംഭിച്ചത് കഴിഞ്ഞ ജൂലൈയില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങള്‍ സംബന്ധിച്ച് കേന്ദ്രമന്ത്രിസഭായോഗം ചര്‍ച്ചചെയ്തിരുന്നു. രണ്ടുരാജ്യങ്ങളും തമ്മിലുള്ള കരാറിലായിരിക്കും ആദ്യം ഒപ്പുവെയ്ക്കുക. ഇതിന് നാലാഴ്ചയോളം സമയമെടുക്കുമെന്നും പരീക്കര്‍ പറഞ്ഞു.
126 റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ചുള്ള കൂടിയാലോചനകളാണ് ഇപ്പോള്‍ നടക്കുന്നത്. 18 വിമാനങ്ങളുടെ ഷെല്‍ഫ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡി(എച്ച്എഎല്‍) ന് കൈമാറുകയും ബാക്കി 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെ ഇവിടെ നിര്‍മ്മിക്കുവാനുമാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ 50 ശതമാനം ഘടകങ്ങള്‍ ചെറുകിട ഭാരത കമ്പനികളില്‍ നിര്‍മ്മിക്കുന്നതിലൂടെ ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും.
കരാറിന്റെ 50 ശതമാനം തുക പ്രതിരോധമേഖലയിലെ ഭാരതകമ്പനികള്ക്ക് ലഭിക്കുകയും ചെയ്യും. കരാര്‍ ഒപ്പ്വെക്കുന്നതോടെ രണ്ടുവര്‍ഷത്തിനുള്ളില്‍ ആദ്യഘട്ട വിമാനങ്ങള്‍ ഭാരതത്തിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: